
അടൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടിയെത്തിയ 16 കാരിക്ക് കോന്നി മെഡിക്കൽ കോളജിൽ നിന്ന് മാറി എക്സ്റേ ഫിലിം നൽകിയതായി പരാതി. 86 വയസ്സുകാരിയുടെ എക്സ്റേ ഫിലിമാണ് പെൺകുട്ടിക്ക് നൽകിയതെന്നാണ് ആരോപണം. ഫിലിം പരിശോധിച്ച ഡോക്ടറും ഇത് തിരിച്ചറിയാതെ ചികിത്സ നിർദേശിച്ചതായും പരാതിയുണ്ട്.
ഈ മാസം 14നാണ് ശ്വാസംമുട്ടലിനെ തുടർന്ന് പെൺകുട്ടി പിതാവിനൊപ്പം ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കിടെ എക്സ്റേ എടുക്കാൻ ഡോക്ടർ നിർദേശിച്ചു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം ലഭിച്ച ഫിലിമിലാണ് പിഴവ് സംഭവിച്ചതെന്നാണ് വിവരം.
നട്ടെല്ലിന് വളവുള്ള 86 വയസ്സുകാരിക്ക് എടുത്ത എക്സ്റേ ഫിലിമാണ് 16 കാരിക്ക് മാറി നൽകിയതെന്നാണ് ആരോപണം. ഫിലിമിൽ രോഗിയുടെ പേരും പ്രായവും രേഖപ്പെടുത്തിയിരുന്നതായും പറയുന്നു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെടാതെ ഡോക്ടർ എക്സ്റേ പരിശോധിച്ച് പെൺകുട്ടിക്ക് മരുന്ന് നിർദേശിച്ചു.
ശ്വാസതടസ്സത്തിനും വേദനയ്ക്കുമുള്ള മരുന്നുകളാണ് ഡോക്ടർ കുറിച്ചുനൽകിയത്. പിന്നീട് നടത്തിയ പരിശോധനയിലാണ് എക്സ്റേ ഫിലിം മാറിയതായി മനസ്സിലായതെന്നാണ് വിവരം.
സംഭവത്തിൽ ആശുപത്രി അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്. എക്സ്റേ ഫിലിം മാറാനിടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആശുപത്രി തലത്തിൽ പരിശോധന നടക്കുകയാണ്.










