
തൃശൂർ: തൃശ്ശൂർ ജില്ലയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന ആരോപണം ശക്തമാകുന്നു. കാച്ചേരി പ്രദേശത്തെ ഒരു അച്ചാർ നിർമ്മാണ സ്ഥാപനത്തിൽ നിന്ന് വൻതോതിൽ ഭക്ഷ്യക്കിറ്റുകൾ പിടിച്ചെടുത്തു. ഏകദേശം 750ഓളം കിറ്റുകളാണ് തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. വോട്ടർമാരെ സ്വാധീനിക്കാനായി ബിജെപി തയ്യാറാക്കിയ കിറ്റാണ് ഇതെന്ന ആരോപണമാണ് ഉയരുന്നത്.
രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ കിറ്റുകൾ കണ്ടെത്തിയത്. സ്ഥാപനത്തിന് ബിജെപി നേതാവിന്റെ സഹോദരനുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ട് കിറ്റുകൾ തയ്യാറാക്കിയതാണെന്ന് സിപിഎമ്മും സിപിഐയും ആരോപിച്ചു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഇത്തരത്തിൽ വലിയ തോതിൽ ഭക്ഷ്യക്കിറ്റുകൾ സ്വകാര്യ സ്ഥാപനത്തിൽ സൂക്ഷിച്ചത് സംശയാസ്പദമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
അതേസമയം, സ്ഥലത്തെത്തിയ ഫ്ലയിങ് സ്ക്വാഡും പോലീസും കിറ്റുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ സ്ഥാപന ഉടമകളോട് നിർദേശം നൽകിയിരിക്കുകയാണ്.










