ജോജോ ആറുവയസുകാരനെ കൊലപ്പെടുത്തിയത് പ്രകൃതി വിരുദ്ധപീഡനശ്രമം എതിർത്തതോടെ

തൃശ്ശൂർ മാളയിൽ ആറു വയസുകാരനെ അയൽവാസിയായ യുവാവ് കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തിയത് പ്രകൃതിവിരുദ്ധ പീഡനശ്രമം അമ്മയോട് പറയുമെന്ന് പറഞ്ഞതോടെ. യുകെജി വിദ്യാർത്ഥിയായ ആറു വയസുകാരനെയാണ് കഴിഞ്ഞ ദിവസം അയൽവാസിയായ ജോജോ എന്ന ഇരുപതുകാരൻ കൊലപ്പെടുത്തിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും. കുഴിക്കാട്ടുശ്ശേരിയിലെ മരിയ തെരേസ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തും.
കുട്ടിയുടെ വീടിൻ്റെ തൊട്ട് അയൽവാസിയാണ് പ്രതിയായ ജോജോ.ബൈക്ക് മോഷണ കേസിൽ പ്രതിയായ ഇയാൾ അടുത്തിടെയാണ് ജാമ്യത്തിൽ ഇറങ്ങിയത്. കൂട്ടുകാർക്കൊപ്പം കളിക്കുന്ന ഏബലിനെ ജോജോ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചു. എന്നാൽ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്ന് ജോജോയോട് പറഞ്ഞു. ഇതോടെയാണ് കുട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്. കയറി വരാൻ ശ്രമിച്ചപ്പോൾ വീണ്ടും തള്ളി. മൂന്നാം തവണ തള്ളിയിട്ടപ്പോഴാണ് കുട്ടി ചെളിയിൽ താഴ്‌ന്നത്.
പിന്നീട് ഇയാൾ കുട്ടിക്കായി തെരച്ചിൽ നടത്തുന്ന നാട്ടുകാർക്കൊപ്പം കൂടി. പ്രതിക്കൊപ്പം കുട്ടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയതിനുശേഷവും കൂസൽ ഇല്ലാതെ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞു. പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.











