
ബെംഗളൂരു: മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയ അഞ്ചു വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. കർണാടകയിലെ സിർസിയിലാണ് സംഭവം. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് ഇന്നലെ അഞ്ചുവയസുള്ള മയൂരി സുരേഷ് കുമ്പളപ്പെനവർ എന്ന പെൺകുട്ടി മരിച്ചത്.
കുട്ടി മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോഴാണ് പാമ്പുകടിയേറ്റത്. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആൻറിവെനം നൽകാതെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു.
പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. അതുപോലെ അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാർ വ്യക്തമാക്കി.











