
ന്യൂഡൽഹി: 2026-ലെ ആദ്യ ആറുമാസത്തിനിടെ രാജ്യത്ത് 554 ഭർത്താക്കന്മാർ കൊല്ലപ്പെടുകയോ കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായ ഏകം ന്യായ് ഫൗണ്ടേഷൻ പുറത്തിറക്കിയ റിപ്പോർട്ട്. ജൂലൈ 14 വരെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ അടിസ്ഥാനമാക്കിയാണ് പഠനം തയ്യാറാക്കിയതെന്ന് സംഘടന വ്യക്തമാക്കി. ഇത് ഔദ്യോഗിക സർക്കാർ കണക്കല്ലെന്നും മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത സംഭവങ്ങൾ ഉൾപ്പെടാത്തതിനാൽ യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.
രേഖപ്പെടുത്തിയ 554 മരണങ്ങളിൽ 322 എണ്ണം കൊലപാതകങ്ങളും 232 എണ്ണം ആത്മഹത്യകളുമാണ്. അതായത് ശരാശരി ദിവസേന രണ്ട് ഭർത്താക്കന്മാർ കൊല്ലപ്പെടുകയും ഒരാളിലധികം പേർ കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്തതായി റിപ്പോർട്ട് വിലയിരുത്തുന്നു.
കൊലപാതക കേസുകളിൽ 194 എണ്ണം, അതായത് 60.2 ശതമാനം, വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മിക്ക സംഭവങ്ങളിലും ഭാര്യയും കാമുകനും ചേർന്ന് കൊലപാതകം നടത്തിയെന്ന ആരോപണമാണ് ഉയർന്നത്. 88 കേസുകളിൽ കുടുംബവഴക്കുകളാണ് പ്രധാന കാരണമായി രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക തർക്കങ്ങൾ, കുടുംബാംഗങ്ങളുടെ ഗൂഢാലോചനകൾ തുടങ്ങിയവയും മറ്റ് കാരണങ്ങളായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
232 ആത്മഹത്യകളിൽ 104 എണ്ണം ദീർഘകാല കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് പഠനം പറയുന്നു. 57 കേസുകളിൽ ഭാര്യയുടെയോ ഭാര്യയുടെ ബന്ധുക്കളുടെയോ പീഡനാരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 29 കേസുകൾ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ടവയാണ്. വ്യാജ ക്രിമിനൽ കേസുകൾ, മാനസിക പീഡനം, മക്കളെ കാണുന്നതിൽ നിന്നുള്ള വിലക്ക് തുടങ്ങിയ സാഹചര്യങ്ങളും ആത്മഹത്യകളിലേക്ക് നയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അവിടെ 93 ഭർത്തൃകൊലപാതകങ്ങളും 103 ആത്മഹത്യകളും രേഖപ്പെടുത്തി. മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ബിഹാർ, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലും ശ്രദ്ധേയമായ എണ്ണം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശിരഛേദം, വിഷം നൽകി കൊലപ്പെടുത്തൽ, മൃതദേഹം വീടിന്റെ തറയിൽ മറവ് ചെയ്യൽ, ജീവനോടെ കത്തിക്കൽ തുടങ്ങിയ 25 അതിക്രൂര കേസുകളും റിപ്പോർട്ടിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്. പുരുഷന്മാർക്കെതിരായ ഗാർഹിക പീഡനങ്ങളെയും ഭർത്തൃകൊലപാതകങ്ങളെയും കുറിച്ചുള്ള പ്രത്യേക ദേശീയ ഡാറ്റാബേസ് നിലവിലില്ലാത്തത് പ്രശ്നത്തിന്റെ യഥാർഥ വ്യാപ്തി മനസ്സിലാക്കുന്നതിന് വലിയ വെല്ലുവിളിയാണെന്നും ഏകം ന്യായ് ഫൗണ്ടേഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.










