
ഓപ്പറേഷന് തൂഫാൻ്റെ ഭാഗമായി പാറശ്ശാല മുതൽ കാസർഗോഡ് വരെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിൽ 40 കിലോ കഞ്ചാവ് പിടികൂടി.9 കേസ്സുകളിലായി ഏഴ് പേരെ അറസ്റ്റ് ചെയ്തു.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഹരിവസ്തുക്കള്‍ വിതരണം ചെയ്യുന്നതായി സംശയിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. ഇതിൽ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്ന് അതിഥി തൊഴിലാളികളാണ്.
കഞ്ചാവിന് പുറമേ എം.ഡി.എം.എ, കഞ്ചാവ് മിഠായി തുടങ്ങിയ ലഹരിയുൽപ്പന്നങ്ങളും പിടികൂടിയവയിൽ ഉൾപ്പെടുന്നു. ദിബ്രുഗഡ്, കേരള എക്സ്പ്രസ്സ്, വിവേക് എക്സ്പ്രസ്സ്, നേത്രാവതി എന്നീ ട്രെയിനുകളിൽ നടത്തിയ പരിശോധനയിലാണ് ലഹരിയുൽപ്പന്നങ്ങൾ കണ്ടെത്തിയത്. പാറശ്ശാല, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട് എന്നീ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലുമാണ് പരിശോധന നടന്നത്.
റെയിൽവേ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആർ.പി.എസ് എസ്. എച്.ഓമാരായ റസ്സൽ രാജ്, ശ്യാമ കുമാരി, നിസ്സാറുദ്ദീൻ, മഹേഷ്, പി.കെ. ബഷീർ, എസ്.ഐ. പ്രദീപ് എന്നിവരും, ജി ആർ പി യിലെ ഡാൻസാഫ് & ഇൻറലിജൻസ് അംഗങ്ങളായ ഷഹേഷ്, തോമസ്, ഹരികൃഷ്ണൻ, അർജ്ജുൻ, ജിതിൻ, മഗനേഷ്, മണികണ്ഠൻ, അനിൽ കുമാർ, ജോസ്, അഖിലേഷ് എന്നിവരും ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആൻ്റണി, ഹെഡ് കോൺസ്റ്റബിൾ ഷിജി, ഗിരീഷ്, സി.പി.ഡി.എസ് അംഗങ്ങളായ ശരത്, ഷിബു എന്നിവരും ചേർന്നാണ് പരിശോധന നടത്തിയത്.
ഓപ്പറേഷൻ തൂഫാൻ' ൻ്റെ ഭാഗമായി റെയിൽവേ യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും റെയിൽവേ പരിസരങ്ങളിലെ ലഹരിക്കടത്തും വിതരണവും തടയുന്നതിയി പ്രത്യേക പരിശോധനകള്‍ തുടര്‍ന്നും നടത്തുമെന്നും റെയിൽവേ പോലീസ് മേധാവി അറിയിച്ചു. ലഹരി വിപണനത്തെക്കുറിച്ചുള്ള സത്യസന്ധമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9846200100) വാട്സ്ആപ്പ് (9497935859) മുഖേനയും റെയില്‍വേ പോലീസിനെ അറിയിക്കാം.
Photo Courtesy - Google










