
ബെംഗളൂരു: മകനെയും കുടുംബത്തെയും ഉപേക്ഷിച്ച് മുപ്പത്തേഴുകാരി ഇരുപത്തിരണ്ടുകാരനൊപ്പം ഒളിച്ചോടി. ബെംഗളുരു സ്വദേശിനിയായ കവിതയാണ് മൈസുരു സ്വദേശിയായ ഭാസ്കർ എന്നയാൾക്കൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ തന്റെ കുടുംബത്തിൽ നിന്നും വധഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കവിത പൊലീസിനെ സമീപിച്ചിരിക്കുകയാണ്. മൈസൂരു എസ്.പി. ഓഫീസിലാണ് കവിതയും ഭർത്താവും പരാതി നൽകിയത്.
വിവാഹിതയായ കവിതയുടെ ഭർത്താവ് എട്ടു വർഷം മുമ്പ് മരിച്ചുപോയിരുന്നു. ഈ ബന്ധത്തിൽ 14 വയസുള്ള ഒരു മകനുമുണ്ട്. മകനോടൊപ്പം ബെംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു യുവതി. വീട്ടുജോലിക്കായി പോകുന്നതിനിടെ ബന്ദേ മകലമ്മ ക്ഷേത്രത്തിൽ വെച്ചാണ് ഓട്ടോ ഡ്രൈവറായ ഭാസ്കറുമായി പരിചയം തുടങ്ങിയത്. ഈ പരിചയം പിന്നീട് പ്രണയമായി വളർന്നു.
ഇതിനിടെ കവിതയെ മറ്റൊരാളുമായി വിവാഹം കഴിപ്പിക്കാൻ കുടുംബം സമ്മർദം ചെലുത്തിയതോടെ ഇരുവരും ഒളിച്ചോടി. മകനെ ഉപേക്ഷിച്ച് ഭാസ്കറിനൊപ്പം പോയ കവിത, മൈസൂരിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ വെച്ച് വിവാഹിതയായി. ഇതിന് പിന്നാലെ കവിതയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പിതാവ് കുമ്പൽഗോഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വിവാഹത്തിന് ശേഷം മൈസൂരിലെ രാമനഹള്ളിയിൽ താമസം ആരംഭിച്ച ദമ്പതികൾക്ക് കവിതയുടെ ബന്ധുക്കളിൽ നിന്ന് വധഭീഷണി ഉയർന്നതായി പരാതിയിൽ പറയുന്നു. കവിതയുടെ അളിയൻ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചു. കുടുംബം മുൻകൂട്ടി ഒരുക്കിയിരുന്ന വിവാഹം തടസപ്പെട്ടതിനെ തുടർന്നാകാം തട്ടിക്കൊണ്ടുപോയെന്ന പരാതിയെന്നും ദമ്പതികൾ വ്യക്തമാക്കി. സംഭവത്തെ ഗൗരവമായി പരിഗണിച്ച പൊലീസ്, ദമ്പതികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചു.










