
പതിമൂന്നുകാരിയെ പീഡിപ്പിച്ച പതിനെട്ടുകാരന് 30 വർഷം കഠിനതടവ് വിധിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി. കൊല്ലം ഉമയന്നൂർ പേരയം മാഞ്ഞാലിമുക്ക് കിഴക്കേതിൽ വീട്ടിൽ സജീവിന്റെ മകൻ അഫ്‌സലിനാണ് 30 വർഷം കഠിന തടവ് ശിക്ഷ വിധിച്ചത്. പ്രതി യാതൊരുവിധത്തിലുമുള്ള ദയ അർഹിക്കുന്നില്ല എന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.
കഴിഞ്ഞ വർഷമാണ് അഫ്സൽ ഇൻസ്റ്റഗ്രാമിലുടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീടിന്റെ ലൊക്കേഷൻ കൈവശപ്പെടുത്തിയ അഫ്സൽ, അവിടെ അതിക്രമിച്ചു കയറി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സമയം എട്ടുവയസ്സുളള അനുജത്തി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അനുജത്തി കരഞ്ഞു നിലവിളിച്ചെങ്കിലും അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടില്ല.
സംഭവം റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകാതെയാണ് ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി പ്രതിക്ക് ശിക്ഷ വിധിച്ചത് എന്ന അപൂർവതകൂടി ഈ കേസിനുണ്ട്. പേരൂർക്കട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ വി. സൈജുനാഥ്, ജി. അരുൺ എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 28 സാക്ഷികളെ വിസ്തരിച്ചു. 71 രേഖകകളും 16 തൊണ്ടികളും ഹാജരാക്കി പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവർ ഹാജരായി.











