
മുംബൈ: നാലു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മുംബൈയിലെ കിഴക്കൻ മേഖലയിലാണ് സംഭവം. അയൽവാസിയായ ഇരുപത്തെട്ടുകാരനാണ് പുതുവർഷ രാവിൽ നാലുവയസുകാരിയെ പീഡിപ്പിച്ചത്. പെൺകുഞ്ഞ് വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ ശേഷമാണ് തൊട്ടടുത്ത ഫ്ലാറ്റിലെ താമസക്കാരനാണ് കൊടുംക്രൂരത കാട്ടിയത്.
ചൊവ്വാഴ്ച രാത്രി നാലു വയസുകാരിയുടെ മാതാപിതാക്കൾ വീട്ടിലെത്താൻ വൈകിയിരുന്നു. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലായ 28കാരനായ അയൽവാസി വൈകുന്നേരം 7.30ഓടെ കുട്ടിയുടെ വിവരം തിരക്കാനെന്ന രീതിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി. ഇതിന് പിന്നാലെ ഇയാൾ പെൺകുട്ടിയോട് തന്റെ വീട്ടിലെ കളിപ്പാട്ടങ്ങൾ ഉപയോഗിക്കാമെന്ന് പ്രലോഭിച്ച് അയൽ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ഈ സമയത്ത് ഇയാളുടെ വീട്ടിലും ആരും ഉണ്ടായിരുന്നില്ല.
ഇവിടെ വച്ച് 28കാരൻ നാല് വയസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. അതിക്രമത്തിന് പിന്നാലെ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ വീട്ടിൽ പോകാൻ അനുവദിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി വിവരം വീട്ടിൽ പറഞ്ഞില്ലെങ്കിലും ശരീരത്തിലെ പരിക്കുകളിലെ വേദന മൂലം ബഹളം വച്ചു. പിന്നാലെ കുട്ടിയെ നിരീക്ഷിച്ചപ്പോൾ അസ്വാഭാവികത തോന്നിയ അമ്മ വിവരങ്ങൾ തെരക്കിയപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. സംഭവം മനസിലായ മാതാപിതാക്കൾ യുവാവിനെ തടഞ്ഞുവച്ച ശേഷം പൊലീസിനെ വിളിക്കുകയായിരുന്നു.











