
തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യാലിറ്റി ചികിത്സ ഉറപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. ഇതിന്റെ ഭാഗമായി നിലവിലെ ഡോക്ടർമാർക്ക് അടിയന്തരമായി സ്ഥാനക്കയറ്റം നൽകി ഒഴിവുവരുന്ന തസ്തികകളിൽ പുതിയ നിയമനം നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
യോഗ്യതയും നിശ്ചിത സർവീസ് കാലാവധിയും പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഉടൻ പ്രമോഷൻ നൽകണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദ്ദേശിച്ചു. സ്ഥാനക്കയറ്റത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഉപദേശവും ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷൻ കമ്മിറ്റിയുടെ അംഗീകാരവും സമയബന്ധിതമായി ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി.
ഡോക്ടർമാർക്ക് സ്ഥാനക്കയറ്റം നൽകുന്നതോടെ നിലവിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുതിയ നിയമനങ്ങൾ നടത്താനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ആവശ്യത്തിന് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ അഭാവം ജില്ലാ, ജനറൽ ആശുപത്രികളിലെ 24 മണിക്കൂർ സേവനങ്ങളെ ബാധിക്കുമെന്ന ആശങ്ക നേരത്തെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സർക്കാരിനെ അറിയിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് അർഹരായ ഡോക്ടർമാർക്ക് പ്രൊവിഷണൽ പ്രമോഷൻ നൽകാനുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നത്. സർക്കാരിന്റെ പുതിയ നീക്കത്തെ കെജിഎംഒഎ സ്വാഗതം ചെയ്തു.










