
മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രാശയ അണുബാധ, വജൈനൽ ഡിസ്ചാർജ്, ബാക്ടീരിയൽ വജൈനോസിസ്, ജനനേന്ദ്രിയഭാഗത്ത് ചൊറിച്ചിൽ, വേദനാജനകമായ ആർത്തവം, ആർത്തവരക്തം പുറംതള്ളുന്നതിൽ പ്രയാസം, ലൈംഗികബന്ധത്തിനിടെയുള്ള വേദന, പ്രസവസംബന്ധമായ സങ്കീർണതകൾ, പിൽക്കാലത്ത് ചെയ്യേണ്ടിവരുന്ന സർജറികൾ, മാനസികാരോഗ്യപ്രശ്നങ്ങൾ(വിഷാദം, ഉത്ണ്ഠ, ആത്മവിശ്വാസക്കുറവ്, പിടിഎസ്ഡി) തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചേലാകർമ്മത്തിന് വിധേയരാകേണ്ടി വന്ന സ്ത്രീകൾ ജീവിതത്തിൽ പിന്നീട് അനുഭവിക്കേണ്ടി വരുന്നത്.
ചേലാ കർമ്മത്തിന് വിധേയമായതിനെ തുടർന്ന് കോടിക്കണക്കിന് സ്ത്രീകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയ്ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാകർമ്മത്തിന് വിധേയരാകേണ്ടി വന്ന സ്ത്രീകൾ അനുഭവിക്കുന്ന മാനസിക-ശാരീരിക ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ലോകത്തെമ്പാടുമായി 23 കോടി സ്ത്രീകൾ ചേലാ കർമ്മത്തിന് വിധേയരാകേണ്ടി വന്നതിന്റെ പേരിൽ വിവിധ തരത്തിലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ട് എന്നാണ് കണ്ടെത്തൽ.
ചേലാ കർമ്മത്തിന് വിധേയകായ സ്ത്രീകളിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയരോഗങ്ങൾ, വേദനാജനകമായ ലൈംഗികബന്ധം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് ബിഎംസി പബ്ലിക് ഹെൽത്ത് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. മുപ്പതോളം രാജ്യങ്ങളിൽനിന്ന് ശേഖരിച്ച എഴുപത്തിയഞ്ചോളം പഠനങ്ങളെ ആധാരമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
വൈദ്യശാസ്ത്രസംബന്ധമായ കാരണങ്ങളില്ലാതെ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയഭാഗം ഭാഗികമായോ പൂർണമായോ നീക്കംചെയ്യുന്ന പ്രക്രിയയാണ് ചേലാകർമ്മം. ഇത് മനുഷ്യാവകാശ ലംഘനം ആണെന്ന് മാത്രമല്ല, ആജീവനാന്തം വേദനയും ആഘാതവും പകരുന്ന അവസ്ഥയാണെന്നും ആഗോളതലത്തിൽ 23 കോടി സ്ത്രീകൾ ഇതുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. ചേലാകർമ്മത്തിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ച് കുടുംബങ്ങൾക്ക് അവബോധം പകരേണ്ടതും ലിംഗഛേദത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകേണ്ടതും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയുടെ സെക്ഷ്യൽ&റീപ്രൊഡക്റ്റീവ് ഹെൽത്ത്& റിസർച്ച് വിഭാഗം ഡയറക്ടറായ ഡോ. പാസ്കെയ്ൽ അല്ലോട്ടി പറഞ്ഞു.
ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിൽ സ്ത്രീകളിലെ ലിംഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്. സാംസ്കാരിക സംബന്ധമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലയിടങ്ങളിലും ഇന്നും ഈ രീതി അനുവർത്തിച്ചുവരുന്നത്. എന്നാൽ യഥാർഥത്തിൽ ഇതിലൂടെ കടന്നുപോയ പെൺകുട്ടികൾ ആജീവനാന്തം ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരികയാണെന്ന് പഠനത്തിൽ പറയുന്നു. പ്രസവസംബന്ധമായ സങ്കീർണതകളും ഇക്കൂട്ടരിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്.
നവജാതശിശുക്കൾ മുതൽ പതിനഞ്ചു വയസ്സ് പ്രായമുള്ളവരിലാണ് ചേലാകർമ്മം ചെയ്തുവരുന്നത്. ഈ പ്രക്രിയ സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്തുകൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ചേലാകർമ്മം എന്നും ലോകാരോഗ്യ സംഘടന അടിവരയിടുന്നു. സ്ത്രീകൾക്ക് നേരെയുള്ള വിവേചനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ഒരു വ്യക്തിയുടെ ആരോഗ്യം, സുരക്ഷിതത്വം, ക്രൂരതകളിൽ നിന്നും പീഡനങ്ങളിൽ നിന്നും മോചനം നേടാനുള്ള അവകാശം തുടങ്ങിയവയുടെ ലംഘനമാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഒരുതരത്തിലുള്ള ചേലാകർമ്മ പ്രക്രിയയും സുരക്ഷിതമല്ലെന്നും എല്ലാവിധവും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. ചേലാകർമ്മ പ്രക്രിയയുടെ ഉടനടിയുള്ള ആരോഗ്യപ്രശ്നങ്ങളും കാലങ്ങളോളം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളും ലോകാരോഗ്യസംഘടന എടുത്തുപറയുന്നുണ്ട്.
കടുത്ത വേദന, അമിത രക്തസ്രാവം, പനി, അണുബാധകൾ, മൂത്രാശയസംബന്ധമായ പ്രശ്നങ്ങൾ, മുറിവുണങ്ങാൻ കാലതാമസം, ആഘാതം തുടങ്ങിയവയാണ് ചേലാകർമ്മത്തിന്റെ ഉടനടിയുള്ള പ്രത്യാഘാതങ്ങൾ. മരണം പോലും സംഭവിക്കാൻ ഇത് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രാശയ അണുബാധ, വജൈനൽ ഡിസ്ചാർജ്, ബാക്ടീരിയൽ വജൈനോസിസ്, ജനനേന്ദ്രിയഭാഗത്ത് ചൊറിച്ചിൽ, വേദനാജനകമായ ആർത്തവം, ആർത്തവരക്തം പുറംതള്ളുന്നതിൽ പ്രയാസം, ലൈംഗികബന്ധത്തിനിടെയുള്ള വേദന, പ്രസവസംബന്ധമായ സങ്കീർണതകൾ, പിൽക്കാലത്ത് ചെയ്യേണ്ടിവരുന്ന സർജറികൾ, മാനസികാരോഗ്യപ്രശ്നങ്ങൾ(വിഷാദം, ഉത്ണ്ഠ, ആത്മവിശ്വാസക്കുറവ്, പിടിഎസ്ഡി) തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ചേലാകർമ്മത്തിന് വിധേയരാകേണ്ടി വന്ന സ്ത്രീകൾ ജീവിതത്തിൽ പിന്നീട് അനുഭവിക്കേണ്ടി വരുന്നത്.