
തിരുവനന്തപുരം: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടി. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസറായ വിജയകുമാറാണ് അറസ്റ്റിലായത്. വസ്തു തരം മാറ്റുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജയകുമാറിനെ വിജിലൻസ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേൽ സ്വദേശിയിൽ നിന്നാണ് ഇയാൾ വസ്തു തരംമാറ്റാൻ പണം ആവശ്യപ്പെട്ടത്. ആദ്യം രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയ വിജയകുമാർ വീണ്ടും അയ്യായിരം രൂപകൂടി ആവശ്യപ്പെട്ടതോടെ വസ്തുഉടമ വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നു.
പരാതിക്കാരൻറെ പേരിൽ പഴയകുന്നുമ്മേൽ വില്ലേജ് പരിധിയിൽപെട്ട 34 സെൻറ് വസ്തു ഡാറ്റാ ബാങ്കിൽ വയൽ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് കര ഭൂമിയാക്കുന്നതിന് 2024 ജനുവരി മാസം ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു. തിരുവനന്തപുരം കളക്ടറേറ്റിലെയും ചിറയിൻകീഴ് താലൂക്ക് ഓഫീസിലെയും നടപടികൾക്ക് ശേഷം 2024 ജനുവരി മാസം തന്നെ ഫയൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിൽ എത്തി. പക്ഷേ, വില്ലേജ് ഓഫീസർ കളക്ടറേറ്റിലേക്ക് റിപ്പോർട്ട് സഹിതം മടക്കി അയച്ചിരുന്നില്ല. തുടർന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പരാതിക്കാരൻ വിവരം അന്വേഷിച്ച് വില്ലേജ് ഓഫീസിൽ എത്തിയപ്പോൾ വില്ലേജ് ഓഫീസറായ വിജയകുമാർ പരാതിക്കാരനിൽ നിന്നും 2,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. തുടർന്ന് പരാതിക്കാരൻ ശനിയാഴ്ച വീണ്ടും വില്ലേജ് ഓഫീസറെ നേരിൽ കണ്ടപ്പോൾ 5,000 രൂപ കൂടി കൈക്കൂലി നൽകിയാലേ റിപ്പോർട്ട് കളക്ടറേറ്റിലേക്ക് അയക്കൂ എന്ന് പറഞ്ഞു തിരികെ അയച്ചു. തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
വിജിലൻസ് ദക്ഷിണ മേഖല പൊലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷണം ആരംഭിച്ചു. ഇന്ന് രാവിലെ 11.40 ഓടെ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസിന് സമീപത്തുവച്ച് പരാതിക്കാനിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങവേയാണ് വിജയകുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടിയത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിൻറെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.










