
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗർഭിണിയായതോടെ ജീവനോടോടെ കുഴിച്ചുമൂടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഒഡീഷയിലെ ജഗത്‌സിങ്പുർ ജില്ലയിലാണ് സംഭവം. സഹോദരന്മാരായ ഭാഗ്യധർ ദാസ്, പഞ്ചാനൻ ദാസ് എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതിയായ തുളു എന്ന യുവാവ് ഒളിവിലാണ്. ബനാശ്ബര ഗ്രാമവാസികളാണ് അറസ്റ്റിലായ യുവാക്കൾ.
പ്രതികൾ ദീർഘകാലമായി പെൺകുട്ടിയെ പീഡിപ്പിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. ഗർഭിണിയായപ്പോൾ ജീവനോടെ കുഴിച്ചുമൂടാൻ തീരുമാനിക്കുകയായിരുന്നു. അഞ്ചുമാസം ഗർഭിണിയായ പെൺകുട്ടിയെ ഗർഭച്ഛിദ്രത്തിനുള്ള പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രതികൾ പറഞ്ഞ സ്ഥലത്ത് പെൺകുട്ടി എത്തുമ്പോൾ നിലത്ത് ഒരു കുഴി കുഴിച്ചിട്ടുണ്ടായിരുന്നു. ഗർഭച്ഛിദ്രം ചെയ്തില്ലെങ്കിൽ ജീവനോടെ കുഴിച്ചുമൂടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ, പെൺകുട്ടി അവിടെ നിന്ന് രക്ഷപ്പെട്ട് തന്റെ പിതാവിനോട് കാര്യങ്ങൾ പറഞ്ഞു. പിന്നീട് ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയായി. പിതാവ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് രണ്ടുപേരെയും അറസ്റ്റു ചെയ്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. അന്വേഷണം തുടരുകയാണ്.











