
ന്യൂഡൽഹി: 1983-ലെ നെല്ലി കൂട്ടക്കൊലയിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പിൻവലിക്കാൻ കോടതി അനുവദിക്കുകയായിരുന്നു.
റൂമി ബീഗം ഉൾപ്പെടെയുള്ള കൂട്ടക്കൊലയുടെ ഇരകൾക്ക് വേണ്ടി അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് ആയ സൃഷ്ടി അഗ്നിഹോത്രിയാണ് ഹരജി ഫയൽ ചെയ്തത്. 1983 ഫെബ്രുവരിയിൽ നെല്ലി മേഖലയിലെ ഗ്രാമങ്ങളിൽ നടന്ന ആക്രമണങ്ങളെക്കുറിച്ചും, അതിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും ഹർജിയിൽ വിശദമാക്കിയിരുന്നു.
കൂട്ടക്കൊലയിൽ തങ്ങൾക്ക് കുടുംബാംഗങ്ങളെയും സ്വത്തും നഷ്ടപ്പെട്ടതായി ഹരജിക്കാർ ചൂണ്ടിക്കാട്ടി. മരിച്ച ഓരോ കുടുംബാംഗത്തിനും 5,000 രൂപയും, വെടിയേറ്റ രണ്ടു ബന്ധുക്കൾക്ക് 1,500 രൂപയും മാത്രമാണ് നഷ്ടപരിഹാരമായി ലഭിച്ചത്. ഈ തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി, "ന്യായവും മതിയായതുമായ നഷ്ടപരിഹാരം" ആവശ്യപ്പെട്ടാണ് ഇരകൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരം സുപ്രീം കോടതിയെ സമീപിച്ചത്.
നഷ്ടപരിഹാരം വീണ്ടും കണക്കാക്കാനും വർദ്ധിപ്പിക്കാനും ഒരു കമ്മീഷനെ നിയോഗിക്കണമെന്നും, നെല്ലി മേഖലയിലെ ഇരകളുടെ കുടുംബങ്ങൾക്ക് ഭവനം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക പരിഗണന നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ഈ വിഷയത്തിൽ കൂടുതൽ പരിഗണന നൽകാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ ബെഞ്ച്, ഹർജി പിൻവലിക്കാൻ അനുവദിക്കുകയായിരുന്നു. ഈ കേസ് W.P.(C) No. 833/2025 എന്ന നമ്പറിൽ രജിസ്റ്റർ ചെയ്തിരുന്നു.











