
റിട്ടയേർഡ് അധ്യാപികയെ ആക്രമിച്ച് സ്വർണ മാല കവർന്ന കേസിലെ കൂട്ടുപ്രതിയായ യുവതി അറസ്റ്റിൽ. ട്ടേപാടം സ്വദേശിനി തരുപടികയിൽ ഫാത്തിമ തസ്‌നി (19)യാണ് പിടിയിലായത്. സെപ്റ്റംബർ 9 ന് രാത്രി ഏഴേകാലോടെ മാള പുത്തൻചിറ കൊല്ലംപറമ്പിൽ വീട്ടിൽ ജയശ്രീ (77) യുടെ വീട്ടിൽ അതിക്രമിച്ച് കയറി ജയശ്രീയെ ആക്രമിച്ച് ആറു പവന്റെ സ്വർണമാല കവർന്നു എന്ന കേസിലാണ് ഫാത്തിമ തസ്നി അറസ്റ്റിലായത്. ജയശ്രീയുടെ അയൽവാസിയായ പുത്തൻചിറ സ്വദേശി ചോമാട്ടിൽ വീട്ടിൽ മകൻ ആദിത്ത് (20) ആണ് കേസിലെ മുഖ്യപ്രതി. ആദിത്തിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ആറു മാസമായി ആദിത്തിനൊപ്പമാണ് ഫാത്തിമ തസ്നി താമസിക്കുന്നത്. ജയശ്രീയുടെ വീട്ടിലെ അടുക്കളയിലേക്ക് അതിക്രമിച്ച് കയറി ജയശ്രീ ടീച്ചറുടെ വായും മൂക്കും പൊത്തിപിടിച്ച് കഴുത്തിൽ ഉണ്ടായിരുന്ന 6 പവൻ തൂക്കം വരുന്ന സ്വർണ്ണമാല വലിച്ചു പൊട്ടിച്ചു കൊണ്ടു പോകുകയായിരുന്നു. ആദിത്ത് പൊട്ടിച്ചെടുത്ത മാല ഫാത്തിമ തസ്‌നിയും ആദിത്തും കൂടി കാറിൽ 27 ന് മലപ്പുറം തിരൂരങ്ങാടിയിലെ ജ്വല്ലറിയിൽ നാലര ലക്ഷം രൂപക്ക് വിൽപന നടത്തിയിരുന്നു. മാല വിറ്റ വകയിൽ ലഭിച്ച പണത്തിൽ നിന്നും അമ്പതിനായിരം രൂപക്ക് ഫാത്തിമ തസ്‌നി മാളയിലെ ജ്വല്ലറിയിൽ പുതിയ മാല വാങ്ങുകയും കൂടാതെ ഫാത്തിമ തസ്‌നിയുടെ വിദൂര വിദ്യാഭ്യാസത്തിനായി ഫീസും മോഷ്ടിച്ച പണത്തിൽ നിന്നും നൽകിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
നടപടി ക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കിയ ഫാത്തിമ തസ്‌നിയെ റിമാൻഡ് ചെയ്തു. മാള പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സജിൻ ശശി, സബ് ഇൻസ്‌പെക്ടർ ബെന്നി കെ ടി, എ എസ് ഐ ഷാലി ബാബു, രേഷ്മ രവി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.











