
കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 18-കാരി ആമിന നുസ മരിച്ചു. കൂഡ്‌ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകളാണ് ആമിന നുസ. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ജൂൺ 25-നാണ് വിഷപദാർഥം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായ ആമിന നുസയെ ആദ്യം ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ആമിന നുസ ചികിത്സയിലായിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട മാനസിക വിഷമങ്ങളാകാം സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം തുടരുകയാണ്.










