
കൊച്ചി: 15.85 കോടി രൂപയുടെ എസ്.എൻ.ഡി.പി മൈക്രോഫൈനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തിലെ പുരോഗതിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി. കേസ് അന്വേഷിക്കുന്ന വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സെൻട്രൽ റേഞ്ച് എസ്.പി എസ്. ശശിധരൻ ഐ.പി.എസിനോട് ഇന്ന് നേരിട്ട് ഹാജരാകാൻ ജസ്റ്റിസ് എ. ബദറുദ്ധീൻ ഉത്തരവിട്ടു.
മൈക്രോ ഫൈനാൻസ് പദ്ധതിക്കായി അനുവദിച്ച 15.85 കോടി രൂപയുടെ സർക്കാർ ഫണ്ടിൽ വൻ തിരിമറി നടന്നു എന്നാണ് കേസ്. എസ്.എൻ.ഡി.പി യോഗം ഭാരവാഹികളും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടർമാരുമാണ് കേസിലെ പ്രധാന പ്രതികൾ.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2020-ൽ സമർപ്പിച്ച രണ്ട് ഹർജികളിലാണ് നിലവിലെ കോടതി നടപടികൾ. കേസ് അന്വേഷണം പൂർത്തിയാക്കാൻ കോടതി പലതവണ സമയം നീട്ടി നൽകിയിരുന്നു. ജൂൺ 20-നകം അന്വേഷണം പൂർത്തിയാക്കാൻ മേയ് 20-ന് നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് പാലിക്കപ്പെടാതിരുന്നതിനെ തുടർന്ന്, അന്വേഷണം മറ്റ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ജൂലൈ 8-ന് അവസാന അവസരമെന്ന നിലയിൽ കേസ് അന്വേഷണത്തിനും അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനുമായി ഒരു മാസത്തെ സമയം കൂടി നീട്ടി നൽകി.
എന്നാൽ, 124 കേസുകളിൽ ഒന്നിൽ മാത്രമാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചതെന്ന ഹർജിക്കാരുടെ വാദം വിജിലൻസ് തള്ളി. 17 കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബാക്കി കേസുകളിൽ സംയോജിത റിപ്പോർട്ട് നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു.
എങ്കിലും അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്താതിരുന്ന കോടതി, പ്രത്യേക അന്വേഷണ സംഘത്തലവനോട് നേരിട്ട് ഹാജരാകാൻ ആജ്ഞാപിക്കുകയായിരുന്നു.
WP(C) No. 14599/2020, Crl.MC No. 5539/2020 എന്നീ ഹർജികളിലാണ് കോടതിയുടെ ഈ ഉത്തരവ്.










