
ലക്നൗ: ഒരു ജഡ്ജിയുടെ ക്രിമിനൽ കേസുകൾ പരിഗണിക്കുന്നതിനുള്ള അധികാരം സുപ്രീം കോടതി എടുത്തുകളഞ്ഞതിനെതിരെ അലഹബാദ് ഹൈക്കോടതിയിലെ 13 സിറ്റിംഗ് ജഡ്ജിമാർ രംഗത്ത്. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവർ കത്തയച്ചു. സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിക്കേണ്ടതില്ലെന്ന് തീരുമാനിക്കാൻ ഫുൾ കോർട്ട് യോഗം വിളിക്കണമെന്നാണ് ജഡ്ജിമാരുടെ ആവശ്യം.
2025 ഓഗസ്റ്റ് നാലിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവാണ് തർക്കങ്ങൾക്ക് കാരണം. ജസ്റ്റിസ് പ്രശാന്ത് കുമാറിനെ ക്രിമിനൽ കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് വിരമിക്കുന്നത് വരെ വിലക്കിയ സുപ്രീം കോടതി, അദ്ദേഹത്തെ ഒരു മുതിർന്ന ജഡ്ജിക്കൊപ്പം ഡിവിഷൻ ബെഞ്ചിൽ ഇരുത്താനും നിർദ്ദേശിച്ചിരുന്നു.
സുപ്രീം കോടതിക്ക് ഹൈക്കോടതികളുടെ മേൽ ഭരണപരമായ മേൽനോട്ടമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജിമാർ പ്രമേയം പാസാക്കാൻ ആവശ്യപ്പെട്ടത്. സുപ്രീം കോടതിയുടെ ഉത്തരവിലെ 24 മുതൽ 26 വരെയുള്ള ഭാഗങ്ങൾ പാലിക്കാൻ കഴിയില്ലെന്നും ജഡ്ജിമാർ കത്തിൽ പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവിലെ 'സ്വരം' തങ്ങളിൽ 'ദുഃഖമുണ്ടാക്കി' എന്നും കത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജിമാരും സുപ്രീം കോടതിയും തമ്മിൽ ഭരണപരമായ അധികാരത്തെച്ചൊല്ലിയും, ജുഡീഷ്യൽ സ്വാതന്ത്ര്യത്തെച്ചൊല്ലിയും ഉണ്ടായ ഈ തുറന്ന അഭിപ്രായ ഭിന്നത അസാധാരണമായൊരു സംഭവമാണ്.











