
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇതുവരെ 13 ഇന്ത്യക്കാർ കൊല്ലപ്പെടുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ട്. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാൻ–യുഎസ് സംഘർഷത്തിന് ശേഷമുള്ള കണക്കുകളാണിതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ. അറിയിച്ചു. ഏറ്റവും ഒടുവിൽ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു കപ്പലിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടത്. ഇതോടെ സംഘർഷത്തിൽ ജീവൻ നഷ്ടമായ ഇന്ത്യക്കാരുടെ എണ്ണം 13 ആയി.
അതേസമയം, ഇന്ത്യൻ പതാകയേന്തിയ ഏഴ് കപ്പലുകൾ നിലവിൽ സംഘർഷ മേഖലയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ കപ്പലുകളിലായി 148 ഇന്ത്യക്കാർ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെയും ഇന്ത്യക്കാർ ജീവനക്കാരായുള്ള വിദേശ കപ്പലുകളുടെയും സുരക്ഷാ സാഹചര്യം കേന്ദ്ര സർക്കാർ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും പി.ടി.ഐ. റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.










