
വിവാഹസൽക്കാരത്തിനിടെ കേറ്ററിങ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിൽ സംഘർഷം. ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാൻപി സ്വദേശികളുടെ വിവാഹസൽക്കാരത്തിനിടെയാണ് ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ വരന്റെ സഹോദരീഭർത്താവ് ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൽക്കാരത്തിന്റെ അവസാന ഘട്ടത്തിലാണ് സംഘർഷമുണ്ടായത്. വരന്റെ സഹോദരിയും ഭർത്താവും ഉൾപ്പെടെയുള്ള ബന്ധുക്കൾ ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം മേശയും മറ്റും വൃത്തിയാക്കിക്കൊണ്ടിരുന്ന കേറ്ററിങ് തൊഴിലാളികൾ, വരന്റെ ബന്ധുക്കൾ ഇരുന്ന ഭാഗത്ത് ഭക്ഷണം വിളമ്പാൻ കഴിയില്ലെന്ന് അറിയിച്ചു. ഇത് വാക്കേറ്റത്തിന് കാരണമാവുകയും തുടർന്ന് വലിയ അടിപിടിയിൽ കലാശിക്കുകയുമായിരുന്നുവെന്ന് വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










