
യുവാവിനെ വീടിന് സമീപത്തെ മുറിക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോഴിക്കോട് പാളയത്താണ് സംഭവം. പുതിയ കോവിലകംപറമ്പ് സ്വദേശിയായ ബിജുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
വീടിന് പുറത്തായി നിർമിച്ച മുറിയിലായിരുന്നു ബിജുവിന്റെ മൃതദേഹം. കഴുത്തിലും വയറിന്റെ ഭാഗത്തുമായി വെട്ടേറ്റ മുറിവുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ കൊലപാതകമാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ.
ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി പ്രദേശത്ത് പൊലീസ് നടത്തിയ പരിശോധനകൾക്ക് ബിജു വിവരങ്ങൾ കൈമാറിയിരുന്നുവെന്ന വിവരവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇതിന്റെ പേരിലുള്ള വൈരാഗ്യമാണോ കൊലപാതകത്തിന് കാരണമായതെന്നതടക്കമുള്ള വിവിധ സാധ്യതകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾക്കായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.










