
ഇന്ത്യാ ഗവൺമെന്റും അഫ്ഗാൻ ഗവൺമെന്റും നാല് വർഷങ്ങൾക്ക് ശേഷം ബന്ധം ഊഷ്മളമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. 2021ൽ താലിബാൻ അഫ്ഗാനിൽ പൂർണ്ണമായി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ ഏകപക്ഷീയമായി നയതന്ത്ര ബന്ധം വിഛേദിച്ചിരുന്നു. അധികം വൈകാതെ ചെറിയ നിലക്ക് ഇന്ത്യ ബന്ധം പുനക്രമീകരിച്ച് വരികയും ചെയ്തു. 2025 ഒക്ടോബർ 9-ാം തിയതി അഫ്ഗാൻ വിദേശ കാര്യമന്ത്രി മൗലവി ആമിർ ഖാൻ മുത്തഖി ഡൽഹിയിൽ ആഗതമായതിന് ശേഷം വലിയ പുരോഗതിയാണ് ഇന്ത്യാ-അഫ്ഗാൻ ബന്ധത്തിൽ പ്രകടമാവുന്നത്. ആറ് ദിവസത്തെ സന്ദർശനത്തിന് എത്തിയ മുത്തഖിയെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് സ്വീകരിച്ച് ആനയിച്ചത്. തുടർന്ന് ഇരുകൂട്ടരും സംഭാഷണം നടത്തുകയും നയനിലപാടുകൾ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യ ഇതുവരെ താലിബാൻ സർക്കാരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലായെങ്കിലും നയതന്ത്ര ബന്ധം ഇപ്പോൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതിന് അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കപ്പെടുന്നതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
ഇരുകൂട്ടരും നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധത്തെ അനുസ്മരിക്കുകയും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും തീരുമാനിച്ചു. അഫ്ഗാൻ ജനതയുടെ പുരോഗതിയും വികസനവും ഇന്ത്യ പിന്തുണക്കുമെന്നും ജയശങ്കർ വ്യക്തമാക്കി. ആരോഗ്യം, സാമ്പത്തികം, ഇൻഫ്രാസ്ട്രക്ച്ചർ, കായികം, മാനവ വിഭവശേഷി പരിശീലനം എന്നീ മേഖലകളിൽ പ്രത്യേകമായി ഊന്നൽ നൽകി. 20 ആംബുലൻസുകൾ അഫ്ഗാൻ ജനതയ്ക്ക് സമ്മാനിച്ച് കൊണ്ടാണ് ജയശങ്കർ തുടക്കമിട്ടത്. 2025 ഏപ്രിൽ 22ന് പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ താലിബാൻ അപലപിച്ചത് പ്രശംസിക്കുകയും അഫ്ഗാനിലെ നൻഗർഹാർ, കുനാർ പ്രവിശ്യകളിലുണ്ടായ ഭൂകമ്പത്തിൽ ഉണ്ടായ നഷ്ടത്തിൽ ജയശങ്കർ അനുശോചിക്കുകയും ചെയ്തു. ഇന്ത്യ-അഫ്ഗാൻ വിമാന സർവീസ് ആരംഭിക്കുന്നതും കാബൂളിൽ ഇന്ത്യൻ എംബസി പ്രവർത്തനം പുനരാരംഭിക്കുന്നതടക്കം ധാരണയായി.
ഭൂകമ്പത്തെത്തുടർന്ന് ദുരിതാശ്വാസവുമായി ആദ്യം എത്തിയ ഇന്ത്യയോട് മുത്തഖിയും വലിയ തോതിൽ കൃതജ്ഞത രേഖപ്പെടുത്തി. അഫ്ഗാൻ മണ്ണ് ഒരിക്കലും മറ്റൊരു രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഭീകരതയ്‌ക്കെതിരേ തങ്ങളും പോരാട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. മേഖലയുടെ സമാധാനത്തിനായി തങ്ങൾ പ്രതിജ്ഞാ ബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വ്യപാരം, വികസനം, പരസ്പര വിനിമയം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് തങ്ങളുടെ ഊന്നലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനം സൃഷ്ടിച്ച വിവാദം
വിദേശകാര്യമന്ത്രി ജയശങ്കറുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ മുത്തഖിയും സംഘവും പ്രവേശിച്ചതിനെത്തുടർന്ന് നാടകീയ രംഗങ്ങൾക്ക് ഇടയായി. വാർത്താസമ്മേളനം ഒരുക്കുന്നതിന് വേണ്ടി പഴയ ഗവൺമെന്റിന്റെ പതാക മുത്തഖിയുടെ കൂടെ വന്നവർ എടുത്തുമാറ്റിയതുമായി ബന്ധപ്പെട്ട് നേരിയ തോതിൽ ബലം പിടുത്തമുണ്ടായി. അതിനെത്തുടർന്ന് അഫ്ഗാൻ എംബസിയുടെ നിയന്ത്രണം പൂർണ്ണമായും തങ്ങൾക്ക് തരണമെന്ന് താലിബാൻ വാദിച്ചു. ഇസ്ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാന്റെ പതാക വച്ചാണ് മുത്തഖിയുടെ വാർത്താസമ്മേളനം നടന്നത്. വാർത്ത സമ്മേളനത്തിൽ സ്്ത്രീകളെ ക്ഷണിക്കാതിരുന്നത് വലിയ വിവാദമായി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മുതിർന്ന വനിതാ മാധ്യമപ്രവർത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത് കേന്ദ്ര സർ്ക്കാരിനെ പ്രതിരോധത്തിലാക്കി. പ്രസ്തുത വാർത്താ സമ്മേളനത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമുണ്ടായില്ലായെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിട്ടും ഇന്ത്യൻ മണ്ണിൽ അങ്ങനെയൊരു സംഭവം നടന്നതിനെ ചൊല്ലി പ്രതിപക്ഷം പ്രതിഷേധിച്ചു.
ഏതായാലും വിവാദത്തിന് പിന്നാലെ, അഫ്ഗാൻ-പാക്ക് അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആമിർ ഖാൻ മുത്തഖി ഡൽഹിയിൽ ഒരു വാർത്താസമ്മേളനം കൂടി വിളിച്ചു ചേർത്തു. ഇത്തവണ പക്ഷേ, സ്ത്രീകളെയടക്കം ക്ഷണിച്ചുകൊണ്ട് താലിബാൻ നിലപാട് തിരുത്തുകയാണ് ചെയ്തത്. തങ്ങൾക്ക് മുൻകഴിഞ്ഞ വാർത്താസമ്മേളനത്തിൽ സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നും ആരെയും മനപ്പൂർവ്വം ഒഴിവാക്കിയില്ലെന്നും അവർ വ്യക്തമാക്കി വിവാദത്തിൽ നിന്നും തടിയൂരി. ആഗ്രയിലെ താജ് മഹൽ കാണാൻ നിശ്ചയിച്ചിടത്ത് നിന്നും പെട്ടന്ന് തീരുമാനം മാറ്റി വാർത്താസമ്മേളനത്തിലേക്ക് ദിശ മാറ്റുകയായിരുന്നു മുത്തഖി. ഏതായാലും വാർത്തസമ്മേളനത്തിൽ മുൻനിരയിൽ തന്നെ അനവധി വനിതാ മാധ്യമപ്രവർത്തകർ വന്ന് ഇരിപ്പിടമുറപ്പിച്ചതും ചൂടേറിയ ചോദ്യങ്ങൾ താലിബാൻ വക്താവിന് നേരെ എറിഞ്ഞതുമെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടു.
എന്നിരുന്നാൽ തന്നെയും വളരെ സമാധാനത്തോടെ നയപരമായ മറുപടി നൽകിയാണ് മുത്തഖി അതിനെയെല്ലാം നേരിട്ടത്.
സ്ത്രീകളുടെ വിദ്യാഭ്യാസവും അവകാശ ലംഘനങ്ങളുമാണ് എല്ലായ്‌പ്പോഴും എവിടെയും താലിബാന് നേരെ വിമർശനമുന്നയിക്കാറ്. സ്ത്രീകൾക്ക് വിദ്യാഭ്യാസം ഹറാമാണെന്ന് എവിടെയും പറഞ്ഞിട്ടില്ലായെന്നും, അഫ്ഗാനിൽ ആകെയുള്ള വിദ്യാർത്ഥികളുടെ എണ്ണം പത്ത് മില്യനാണ്; അതിൽ 2.8 മില്യൺ പെൺകുട്ടികളാണ് എന്ന കണക്ക് വച്ച് കൊണ്ടാണ് മുത്തഖി ആ വിമർശനത്തെ നേരിട്ടത്. അഫ്ഗാനെതിരേ ഒരുപാട് ഇന്റർനാഷ്ണൽ പ്രൊപ്പഗണ്ടകൾ നടക്കുന്നുണ്ടെന്നും തങ്ങളെ യഥാർത്ഥ്യത്തോടെ മനസ്സിലാക്കുകയാണെങ്കിൽ പിന്നെ ഖേദിക്കുമെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. അഫ്ഗാൻ ഒരു ഇസ്ലാമിക രാജ്യമാണെന്നും ശരിഅത്ത് അനുസരിച്ചാണ് ഭരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും അഫ്ഗാന്റെ പുരോഗതിയും വികസനവും, ഇന്ത്യയിലെയും അഫ്ഗാനിലെയും ജനങ്ങൾ തമ്മിലുള്ള പരമ്പരാഗതമായ നല്ല ബന്ധം ഊഷ്മളമാക്കുകയാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് താലിബാൻ വക്താവ് വാർത്താസമ്മേളനത്തിൽ ഊന്നൽ നൽകി.
ദിയൂബന്ദ് സന്ദർശനം
ആറ് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് എത്തിയ താലിബാൻ വക്താവ് മൗലവി ആമിർ ഖാൻ മുത്തഖി രണ്ടാം ദിനത്തിൽ ഉത്തർപ്രദേശിലെ പ്രശസ്തമായ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനമായ ദാറുൽ ഉലൂം ദിയൂബന്ദ്് സന്ദർശിച്ചത് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മുത്തഖിയുടെ വരവിന് പ്രൗഢോജ്ജ്വലമായ വരവേൽപ്പായിരുന്നു കാംപസ് ഒരുക്കിയിരുന്നത്. ദാറുൽ ഉലൂം വൈസ് ചാൻസിലർ അബുൽ ഖാസിം നുഅ്മാനി, ജമ്മിയ്യത്തുൽ ഉലമാ ഇ ഹിന്ദ് അധ്യക്ഷൻ മൗലാനാ അർഷദ് മദനി അടക്കം മുതിർന്ന പണ്ഡിതർ മുത്തഖിയെ സ്വീകരിച്ച് ആനയിച്ചു. പതിനായിരക്കണക്കിന് പേർ മുത്തഖിയെ കാണാൻ എത്തിയതായി പറയപ്പെടുന്നു. പള്ളിക്കകത്ത് വച്ച് നടന്ന ചടങ്ങിൽ അബുൽ ഖാസിം നുഅ്മാനി മുത്തഖിക്ക് ഖാസിമി ബിരുദം സമ്മാനിച്ചു.
സ്ഥിരമായി ദിയൂബന്ദ് സന്ദർശിക്കാൻ കഴിയുന്ന സാഹചര്യം സംജാതമാവുമെന്ന് ഡൽഹിയിൽ ലഭിച്ച സ്വീകരണത്തിൽ നിന്നും മനസ്സിലാക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും വിദ്യാർത്ഥികളും ജനങ്ങളും കാബൂളിലേക്ക് വരണമെന്നും മുത്തഖി പറഞ്ഞു. കാബൂളിൽ ഇന്ത്യൻ എംബസി പുനപ്രവർത്തനം തുടങ്ങുമെന്നും അമൃത്സറിൽ നിന്നും വിമാന സർവീസ് ആരംഭിക്കുമെന്നും മുത്തഖി വ്യക്തമാക്കി. മുത്തഖിയുടെ വരവിനെത്തുടർന്ന് പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകൾ വന്നതിനാൽ നടത്താൻ ഉദ്ദേശിച്ചിരുന്ന പൊതുപരിപാടി മാറ്റി വച്ചു. സുരക്ഷാ കരുതലിന്റെ ഭാഗമായി പ്രാദേശിക സർക്കാരിന്റെ അഭ്യർത്ഥനയെത്തുടർന്നാണെന്ന് റിപ്പോർട്ടുണ്ടായി.
മുത്തഖിയുടെ സന്ദർശനത്തിന് പിന്നാലെ താലിബാന് ദിയൂബന്ദുമായി എന്താണ് ബന്ധമെന്ന് പലരും സംശയം പ്രകടിപ്പിക്കുകയുണ്ടായി. താലിബാന് ദിയൂബന്ദുമായി യഥാർത്ഥത്തിൽ ഒരു ബന്ധവും നേർക്ക് നേരെ കാണാൻ കഴിയില്ലാ. പക്ഷേ, പൊതുവായി ഹനഫി പാരമ്പര്യം ഉൾക്കൊണ്ടവരാണ് എന്ന് മാത്രം കാണാം. ബ്രിട്ടീഷ് ഇന്ത്യയിൽ 1866ൽ സ്ഥാപിതമായതാണ് ഉത്തർപ്രദേശിലെ ദിയൂബന്ദിലുള്ള ദാറുൽ ഉലൂം എന്ന ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം. ഹനഫി ധാരയ്ക്കകത്ത് ഇസ്ലാമിക നവീകരണം ലക്ഷ്യമാക്കി ഉടലെടുത്ത പ്രസ്ഥാനം ദിയൂബന്ദി മൂവ്‌മെന്റ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങുന്നവരെ ദിയൂബന്ദികൾ എന്ന് വിശേഷിപ്പിക്കുകയും ഖാസിമി ബിരുദം അലങ്കരിക്കുകയും ചെയ്യും. ധാരാളം ദിയൂബന്ദികൾ വിഭജനത്തിന് മുൻപ് തന്നെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ പ്രദേശങ്ങളിൽ സ്‌കൂളുകൾ ആരംഭിച്ചിരുന്നു. താലിബാന്റെ ഉന്നതരായ ധാരാളം നേതാക്കൾ പ്രസ്തുത ശാഖയിൽപ്പെട്ടവരാണെന്നതാണ് ഏക സവിശേഷത. ദിയൂബന്ദ് പൂർണ്ണമായും ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനം മാത്രമായാണ് പ്രവർത്തിക്കുന്നത്.
തങ്ങൾക്ക് രാഷ്ട്രീയപരമായി യാതൊരു താൽപ്പര്യമില്ലായെന്നും മിലിറ്റൻസി പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും സ്ഥാപന അധികൃതർ പലസന്ദർഭങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2008ൽ തീവ്രവാദത്തിനെതിരേയും ഇസ്ലാമിന്റെ പേരിലുള്ള അക്രമങ്ങൾക്കെതിരേയും അവിടത്തെ പണ്ഡിതർ ഫത്വ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.
താലിബാൻ വക്താവിന്റെ ഇന്ത്യാ സന്ദർശനം പല രീതിയിൽ വിലയിരുത്തുന്നുണ്ട്. ഇന്ത്യാ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുന്നതിലൂടെ ഇന്ത്യയിലേക്കുള്ള തങ്ങളുടെ വ്യാപാരം വർധിപ്പിക്കാമെന്നാണ് അഫ്ഗാൻ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യ അഫ്ഗാനിൽ തുടങ്ങി വച്ച പല പദ്ധതികളും പുനരാരംഭിക്കുന്നതിനും പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും വക്താക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തിയും ജനാധിപത്യ രാജ്യവുമായ ഇന്ത്യ പോലൊരു രാജ്യവുമായി ബന്ധം സ്ഥാപിക്കപ്പെടുന്നതിലൂടെ തങ്ങളുടെ അന്താരാഷ്ട്ര അംഗീകാരത്തിന് കുറേക്കൂടി ആക്കം കൂട്ടുമെന്ന് താലിബാൻ സർക്കാർ കരുതുന്നുണ്ടാവണം. പിന്നോക്ക രാജ്യമായ അഫ്ഗാന്റെ സാമ്പത്തിക സ്ഥിതി, ആരോഗ്യ മേഖല മെച്ചപ്പെടുന്നതിന് ഇന്ത്യയുമായുള്ള ബന്ധം ഗുണപ്പെടുമെന്ന് അഫ്ഗാൻ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്ക് വേണ്ടി കൂടുതൽ വിസ ഇന്ത്യ അനുവദിക്കണമെന്നതാണ് അഫ്ഗാന്റെ മറ്റൊരു ആവശ്യം. അഫ്ഗാന്റെ മാനവ വിഭവ ശേഷിക്ക് ആവശ്യമായ പരിശീലനങ്ങളും ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുന്നു.
ഇന്ത്യയ്ക്ക് അഫ്ഗാൻ ബന്ധം മെച്ചപ്പെടുന്നത്തുന്നത് ജിയോസ്ട്രാറ്റജിയുടെ ഭാമാണെന്ന് വിലയിരുത്തപ്പെടുന്നു. അമേരിക്ക അഫ്ഗാൻ വിട്ടുപോയതിനെത്തുടർന്ന് ചൈന അഫ്ഗാനിൽ കാര്യമായ സ്വാധീനം ചെലുത്തുന്നതായി കാണപ്പെടുന്ന പശ്ചാത്തലത്തിൽ പരമ്പരാഗതമായ നല്ല ബന്ധത്തിലൂടെ ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് അനുകൂലമായ സ്ഥിതി ഒരുക്കുക എന്നതാണ് ഇന്ത്യയുടെ മൗലിക ലക്ഷ്യം. ഇന്ത്യയ്‌ക്കെതിരായി പാക്കിസ്ഥാൻ ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങൾ നേരിടുക എന്ന താൽപ്പര്യവും ഇന്ത്യയ്ക്കുണ്ട്. പാക്കിസ്ഥാനെ ഒഴിവാക്കി ഇറാൻ, അഫ്ഗാൻ വഴി മധ്യ ഏഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം വിപുലമാക്കുന്നതിന് വേണ്ടി ആരംഭിച്ച പദ്ധതികൾ വിജയിപ്പിക്കുന്നതിന് അനുകൂലമായ സ്ഥിതി ഇന്ത്യക്ക് നിലനിറുത്തേണ്ടതുണ്ട്. ഒപ്പം തന്നെ അഫ്ഗാനിൽ പുതുതായി ആവിർഭവിച്ച ലിത്യം ഖനിയുടെ അവസരങ്ങൾ നഷ്ടപ്പെടുത്താതിരിക്കലും ഇന്ത്യയുടെ താൽപ്പര്യമാണ്.
എറണാകുളം മഹാരാജാസ് കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം ഗവേഷക വിദ്യാർത്ഥിയാണ് ലേഖകൻ











