
വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പശ്ചിമ ബംഗാളിൽ വിവിപാറ്റ് സ്ലിപ്പുകൾ റോഡരികിൽ കണ്ടെത്തിയത് വൻ വിവാദമാകുന്നു. നോപാറ മണ്ഡലത്തിലെ വിവിപാറ്റ് സ്ലിപ്പുകളാണ് മധ്യഗ്രാമിലെ സുഭാഷ് നഗറിലെ മാലിന്യക്കൂമ്പാരത്തിൽ നിന്ന് കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ തൃണമൂൽ കോൺഗ്രസും സിപിഎമ്മും പ്രതിഷേധവുമായി രംഗത്തെത്തി.
കണ്ടെത്തിയ സ്ലിപ്പുകളിൽ കൂടുതലും ഇടത് സ്ഥാനാർത്ഥി ഗാർഗി ചാറ്റർജിക്കായി രേഖപ്പെടുത്തിയവയാണെന്ന് സിപിഎം ആരോപിച്ചു. ജനാധിപത്യ നടപടികളെ ബാധിക്കുന്ന ഗുരുതര സംഭവമാണിതെന്ന് തൃണമൂൽ സ്ഥാനാർത്ഥി തൃണനങ്കൂർ ഭട്ടാചാര്യ പ്രതികരിച്ചു. സ്ലിപ്പുകൾ ചിതറിക്കിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ബി.ജെ.പി സ്ഥാനാർത്ഥി അർജുൻ സിംഗിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണോ ഇതെന്ന സംശയവും സിപിഎമ്മും തൃണമൂൽ കോൺഗ്രസും ഉന്നയിച്ചു.
ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ സ്ലിപ്പുകൾ യഥാർത്ഥ വോട്ടുകളല്ലെന്നും, പോളിംഗ് ആരംഭിക്കും മുമ്പ് ഇ.വി.എം–വിവിപാറ്റ് യന്ത്രങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്ന ‘മോക്ക് പോൾ’ നടപടിയുടെ ഭാഗമായുള്ളവയാണെന്നും അധികൃതർ വ്യക്തമാക്കി. സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടന്നതെന്നും വിശദീകരിച്ചു. എന്നാൽ, സുരക്ഷിതമായി സൂക്ഷിക്കേണ്ട സ്ലിപ്പുകൾ എങ്ങനെ പൊതുസ്ഥലത്ത് എത്തി എന്നതിൽ വ്യക്തതയില്ലാത്തതിനാൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.










