
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാന് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. പാകിസ്ഥാനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ നിർണായക നീക്കം. അമേരിക്കൻ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം തിങ്കളാഴ്ച (ഏപ്രിൽ 13) മുതൽ ഉപരോധം നടപ്പാക്കുമെന്ന് പശ്ചിമേഷ്യയിലെ സൈനിക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. തിങ്കളാഴ്ച്ച രാവിലെ പത്തുമണി മുതൽ ഇറാനിലേക്കും ഇറാനിൽ നിന്നും പുറത്തേക്കുമുള്ള കപ്പലുകൾ ഹോർമുസ് കടക്കാൻ അനുവദിക്കില്ല.
ഇറാൻ തുറമുഖങ്ങളിലേക്ക് പ്രവേശിക്കുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ എല്ലാ കപ്പലുകളും ഉപരോധ പരിധിയിൽ വരും. രാജ്യഭേദമില്ലാതെ നിയമം ബാധകമാകുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ഇറാനുമായി ബന്ധമില്ലാത്ത രാജ്യങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം ഹോർമുസ് കടലിടുക്ക് വഴി സാധാരണ പോലെ തുടരുമെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്.
ഉപരോധത്തിന് മുന്നോടിയായി വാണിജ്യ കപ്പലുകൾക്ക് വിശദമായ മാർഗനിർദേശങ്ങൾ നൽകും. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും സഞ്ചരിക്കുന്ന കപ്പലുകൾ റേഡിയോ ചാനൽ 16 വഴി അമേരിക്കൻ നാവികസേനയുമായി ബന്ധപ്പെടുകയും നിർദേശങ്ങൾ പാലിക്കുകയും വേണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇറാനിലേക്ക് ചൈന ആയുധങ്ങൾ എത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നതിനിടെയാണ് അമേരിക്കയുടെ ഈ നീക്കം. ഇതോടെ പ്രദേശത്ത് സുരക്ഷാ ആശങ്കയും നയതന്ത്ര സംഘർഷവും കൂടുതൽ രൂക്ഷമാകാനിടയുണ്ട്.











