
ഇസ്ലാമാബാദ്:വർഷങ്ങളായി നിലനിൽക്കുന്ന നയതന്ത്ര പ്രതിസന്ധികൾക്ക് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾക്ക് പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിൽ ശാശ്വതമായ സമാധാന കരാറിലെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ ത്രികക്ഷി ചർച്ചകൾ സംഘടിപ്പിക്കുന്നത്.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്. ഇറാനെ പ്രതിനിധീകരിച്ച് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചർച്ചയിൽ സജീവമാണ്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ ആസിം മുനീറും ചർച്ചകളിൽ നിർണ്ണായക സാന്നിധ്യമാണ്.
നിലവിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഒരു സുസ്ഥിര സമാധാന ഉടമ്പടിയിലേക്ക് മാറ്റാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അമേരിക്കൻ സംഘവുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വർഷങ്ങളായി തുടരുന്ന ഉപരോധങ്ങൾക്കും തർക്കങ്ങൾക്കും പരിഹാരം കാണാനുള്ള വലിയൊരു ചുവടുവെപ്പായാണ് ആഗോളതലത്തിൽ ഈ ചർച്ചകൾ വിലയിരുത്തപ്പെടുന്നത്.
ഇറാനിയൻ വാർത്താ ഏജൻസിയായ 'ഫാർസും' ചർച്ചകൾ ആരംഭിച്ച വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷയും സാമ്പത്തിക സ്ഥിരതയും ലക്ഷ്യമിട്ടുള്ള നിർണ്ണായക തീരുമാനങ്ങൾ ഈ ചർച്ചയിൽ നിന്നുണ്ടാകുമെന്നാണ് പാകിസ്ഥാൻ നൽകുന്ന സൂചന.











