
ചെന്നൈ: നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനിക്കുന്ന പുതിയ പദ്ധതിയുമായി തമിഴ്നാട് സർക്കാർ. സംസ്ഥാനത്ത് ജനിക്കുന്ന 4.42 ലക്ഷം കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം വീതം സ്വർണമോതിരം നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ പദ്ധതിക്കാണ് സർക്കാർ തുടക്കമിടുന്നത്. പദ്ധതിക്കായി 755 കോടി രൂപയാണ് സർക്കാർ വകയിരുത്തുന്നത്.
പദ്ധതിയുടെ ഭാഗമായി അടുത്ത നാല് മാസത്തിനുള്ളിൽ 1.28 ലക്ഷം സ്വർണമോതിരങ്ങൾ വിതരണം ചെയ്യും. ഇതിന്റെ മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കും.
പദ്ധതിക്കായുള്ള ടെൻഡർ നടപടിയിൽ കേരളം ആസ്ഥാനമായ ജോയ് ആലുക്കാസ്, കല്യാൺ ജ്വല്ലേഴ്സ് എന്നീ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകൾ കരാർ നേടി. തമിഴ്നാട്ടിലെ കമ്പനികളെ മറികടന്നാണ് ഇരു സ്ഥാപനങ്ങളും കുറഞ്ഞ തുക രേഖപ്പെടുത്തി കരാർ സ്വന്തമാക്കിയത്.
വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികം ഈടാക്കിയാണ് സ്വർണം നൽകുകയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. ഉയർന്ന കാരറ്റിലുള്ളതും ഹോൾമാർക്ക് ചെയ്തതുമായ സ്വർണമായിരിക്കും നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വീട്ടമ്മമാർക്ക് മാസം 2,500 രൂപ, നവവധുക്കൾക്ക് എട്ട് ഗ്രാം സ്വർണവും സാരിയും, നിർധന കുടുംബങ്ങൾക്ക് ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ തുടങ്ങിയ പദ്ധതികൾക്ക് പിന്നാലെയാണ് നവജാത ശിശുക്കൾക്കായുള്ള പുതിയ ക്ഷേമപദ്ധതിയും തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.










