
ഇറാനിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ 37 വർഷം നീണ്ട ഭരണത്തിന് വിരാമമിടേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിൽ പുതിയ നേതൃത്വം അനിവാര്യമാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. രാജ്യം ഭരിക്കാൻ അടിച്ചമർത്തലും അക്രമവും മാത്രമാണ് നിലവിലെ ഭരണകൂടം ആശ്രയിക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.
രാജ്യം പ്രവർത്തനക്ഷമമായി നിലനിർത്താൻ നേതൃത്വം ഭരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും, അധികാരം നിലനിർത്താൻ ജനങ്ങളെ കൊല്ലുന്നതല്ല വേണ്ടതെന്നും ട്രംപ് പറഞ്ഞു. യുഎസിൽ താൻ സ്വീകരിക്കുന്ന സമീപനവും അതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഖമനയിയെ ‘രോഗി’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇറാനെ ജീവിക്കാൻ ഏറ്റവും മോശമായ രാജ്യങ്ങളിലൊന്നാക്കി മാറ്റിയത് അവിടത്തെ നേതൃത്വമാണെന്നും പറഞ്ഞു. പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ച് അവരുടെ നട്ടെല്ല് ഒടിക്കുമെന്ന ഖമനയിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ ഉണ്ടായ മരണങ്ങൾക്ക് ഖമനയി നേരത്തെ ട്രംപിനെ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ഇറാനെ യുദ്ധത്തിലേക്ക് നയിക്കില്ലെന്നും എന്നാൽ ആഭ്യന്തര കുറ്റവാളികളെ വിട്ടുവീഴ്ച ചെയ്യില്ലെന്നും ഖമനയി വ്യക്തമാക്കി. ഇറാനുമേൽ സൈനിക, രാഷ്ട്രീയ, സാമ്പത്തിക ആധിപത്യം സ്ഥാപിക്കാൻ യുഎസ് നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ പ്രതിഷേധങ്ങളെന്ന നിലപാടാണ് ഇറാനിയൻ ഭരണകൂടം സ്വീകരിക്കുന്നത്. പ്രതിഷേധങ്ങളെ ഭീകരവാദ പ്രവർത്തനങ്ങളായും കലാപങ്ങളായും അവർ വിശേഷിപ്പിച്ചു.
ഇതിനിടെ, പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടരുകയാണെങ്കിൽ യുഎസ് സൈനിക ഇടപെടൽ ഉണ്ടാകാമെന്ന മുന്നറിയിപ്പും ട്രംപ് നൽകിയിരുന്നു. സഹായം ഉടൻ എത്തുമെന്ന് പറഞ്ഞ് സർക്കാർ സ്ഥാപനങ്ങൾ കൈപിടിയിലാക്കാൻ പ്രതിഷേധക്കാരെ അദ്ദേഹം ആഹ്വാനം ചെയ്തു. ലഭ്യമായ കണക്കുകൾ പ്രകാരം, സുരക്ഷാ സേനയുടെ നടപടികളിൽ ഇതുവരെ കുറഞ്ഞത് 3,428 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.











