
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ 35 പേർക്ക് പരുക്ക്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽനിന്ന് ഇലഞ്ഞിയിലേക്ക് വിവാഹസംഘവുമായി പോകുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രികനെ ഇടിക്കുന്നത് ഒഴിവാക്കുന്നതിനായി ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഇടതുവശത്തുകൂടി സഞ്ചരിച്ചിരുന്ന സ്കൂട്ടർ യാത്രികൻ പെട്ടെന്ന് വലതുവശത്തുള്ള പെട്രോൾ പമ്പിലേക്ക് തിരിയാൻ ശ്രമിക്കുകയായിരുന്നു. ഇതേ ദിശയിൽ പിന്നാലെയെത്തിയ ബസ് സ്കൂട്ടറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് പെട്രോൾ പമ്പിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയ ബസ് മറിഞ്ഞു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടർ യാത്രികൻ റോഡിലേക്ക് മറിഞ്ഞുവീഴുന്നതും പമ്പിന് സമീപം നിന്നിരുന്ന മറ്റൊരു ബൈക്ക് യാത്രികൻ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.










