
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക തീരുമാനം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷനുമായ ഡി കെ ശിവകുമാറിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് പ്രഭാതഭക്ഷണത്തിനായി ക്ഷണിച്ചിട്ടുണ്ട്. രാവിലെ 9.30ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തുക. ഈ ചർച്ചയിൽ സുപ്രധാന തീരുമാനങ്ങളുണ്ടാകും എന്നാണ് സൂചന.
കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം തന്നെയാണ് ഈ കൂടിക്കാഴ്ച്ചയെന്ന് സിദ്ധരാമയ്യ സ്ഥിരീകരിച്ചു. “ഞങ്ങളിരുവരെയും ഹൈക്കമാൻഡ് വിളിച്ചിരുന്നു. തമ്മിൽ സംസാരിച്ചു കാര്യങ്ങൾ തീർക്കണമെന്ന് അവർ ആവശ്യപ്പെട്ടതിനാലാണ് ഞാൻ ശിവകുമാരിനെ ക്ഷണിച്ചത്. കൂടിക്കാഴ്ചയിൽ എല്ലാം തുറന്നു സംസാരിക്കാനാണ്,” - അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ നിർദേശം വന്നാൽ ഡൽഹിയിലേക്ക് പോകാൻ താൻ തയ്യാറാണെന്നും സിദ്ധരാമയ്യ കൂട്ടിച്ചേർത്തു.
ഇതിനിടെ, ഡി കെ ശിവകുമാർ ഇന്ന് ഡൽഹിയിലേക്ക് പുറപ്പെടും എന്നറിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും അദ്ദേഹം കർണാടകയിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ സഹോദരനും എംപിയുമായ ഡി.കെ. സുരേഷ് ഇപ്പോൾ ഡൽഹിയിലാണുള്ളത്. ദേശീയ നേതൃത്വവുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നത് സുരേഷാണ്.











