
ജി. കാർത്തികേയന്റെയും കേരള യൂണിവേഴ്‌സിറ്റി എക്‌സാമിനേഷൻ കൺട്രോളർ ആയി വിരമിച്ച ഡോ.എം.ടി. സുലേഖയുടെയും മകനാണ് 41 കാരനായ കെ.എസ്.ശബരിനാഥൻ. ഐ.എ.എസ് ഉദ്യോഗസ്ഥയായ ദിവ്യ എസ്. അയ്യർ ആണ് ശബരിനാഥന്റെ ഭാര്യ. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രിക് എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2008 ൽ ഗുഡ്ഗാവിലെ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എം.ബി.എ പൂർത്താക്കി. ക്യാമ്പസ് സെലക്ഷൻ വഴി ടാറ്റാ സൺസിൽ ജോലിക്ക് കയറി. ടാറ്റാ സൺസ് ഹെഡ്ക്വാർട്ടേഴ്‌സിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ രത്തൻടാറ്റയുടെ ടീമിൽ ട്രസ്റ്റിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഏകോപന ചുമതല വഹിച്ചു.
2015 മാർച്ച് 7 ന് ജി. കാർത്തികേയൻ അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന അരുവിക്കര നിയോജകമണ്ഡലത്തിൽ 2015 ജൂൺ 27ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കെ.എസ്. ശബരിനാഥനെയാണ് കോൺഗ്രസ് പാർട്ടി മത്സരിപ്പിച്ചത്. ജൂൺ 30 ന് നടന്ന വോട്ടെണ്ണലിൽ സി.പി.എംന്റെ സീനിയർ നേതാവായ എം. വിജയകുമാറിനെ 10128 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഷ്ട്രീയത്തിലെ പുതുമുഖമായ ശബരിനാഥൻ പരാജയപ്പെടുത്തിയത്. മൂന്നാമതെത്തിയ സീനിയർ ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ 34194 വോട്ടുകൾ പിടിക്കുകയുണ്ടായി.
ഇടതുമുന്നണി അധികാരത്തിലെത്തിയ 2016 ലെ പൊതുതെരഞ്ഞെടുപ്പിൽ 21314 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വീണ്ടും ശബരിനാഥ് സി.പി.എം ലെ എ.എ. റഷീദിനെ പരാജയപ്പെടുത്തി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങൾ മൂലം ജില്ലയിലെ 14 സീറ്റുകളിൽ 13 ലും യു.ഡി.എഫ് തോറ്റു. അരുവിക്കരയുടെ സമീപമണ്ഡലങ്ങളിലെല്ലാം 20000 വോട്ടിലേറെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് വിജയിച്ചപ്പോഴും അരുവിക്കരയിൽ 5046 വോട്ടുകൾക്കാണ് ശബരിനാഥ് പരാജയപ്പെട്ടത്.
ഹൈക്കമാൻഡ് നേരിട്ട് നടത്തിയ സംഘടനാ തെരഞ്ഞെടുപ്പിലൂടെ 2020 മാർച്ചിൽ ഷാഫി പറമ്പിൽ പ്രസിഡന്റായതിനൊപ്പം ശബരിനാഥ് സീനിയർ വൈസ് പ്രസിഡന്റായി. 2023 നവംബറിൽ പുതിയ നേതൃത്വം വരുംവരെ തുടർന്നു. 2022 ജൂൺ 13 ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്ത് ഇറങ്ങിയ ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന്റെ ആസൂത്രകൻ കെ.എസ്. ശബരിനാഥ് ആണെന്നാരോപിച്ച് 2022 ജൂലൈ 19 ന് പോലീസ് അറസ്റ്റ് ചെയ്തു വലിയതുറയിൽ ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിന് മുന്നിൽ വലിയ ജനക്കൂട്ടം പ്രതിഷേധവുമായി എത്തി. മുഖ്യമന്ത്രിക്കെതിരെ വധശ്രമക്കുറ്റം ചുമത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രോസിക്യൂഷൻ റിമാൻഡ് അപേക്ഷ തള്ളി കോടതി ജാമ്യം നൽകുകയും ചെയ്തു.
? അരുവിക്കര നിയോജകമണ്ഡലം 2021 ൽ നഷ്ടപ്പെട്ടുപോയത് ഏത് സാഹചര്യത്തിലാണ്.
2021 ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനസർക്കാർ നാടാർ ക്രൈസ്തവവരെ സംവരണ വിഭാഗത്തിലേക്ക് കൊണ്ടുവന്നത് ഒരു പരിധിവരെ ബാധിച്ചിട്ടുണ്ട്. മറ്റൊന്ന് കോൺഗ്രസിലെ തന്നെ കുറെയാളുകൾ മണ്ഡലത്തിലെ ന്യൂനപക്ഷ മേഖലകളിൽ ഞാൻ ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ നടത്തിയ സംഘടിത പ്രചാരണമാണ്.
? കുറച്ചുകാലമായി സംസ്ഥാനത്ത് കോൺഗ്രസിന്റെ ഏറ്റവും മോശം സംഘടനാ പ്രവർത്തനം നടക്കുന്നത് തിരുവനന്തപുരത്ത് ആണെന്ന് കേൾക്കുന്നത് ശരിയാണോ.
100 ശതമാനം ശരിയാണ്. കുറച്ച് ആളുകൾ പതിവായി കെ.പി.സി.സിയിലും ഡി.സി.സിയിലും പകൽ മുഴുവൻ കുത്തിയിരുന്നു കൊതിയും നുണയും പറയുന്നതും, മാധ്യമ പ്രവർത്തകർക്ക് തെറ്റായ വിവരങ്ങൾ നൽകി കോൺഗ്രസ് നേതാക്കളെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതും മാത്രമാണ് തിരുവനന്തപുരത്ത് ഇപ്പോൾ നടക്കുന്ന സംഘടനാപ്രവർത്തനം. ഡി.സി.സി നേതൃത്വം ബ്ലോക്ക് തലത്തിലോ മണ്ഡലം തലത്തിലോ വാർഡ് തലത്തിലോ പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങാത്തതുമൂലം, ഭരണസിരാകേന്ദ്രത്തിൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം നടത്തുന്ന പ്രസ്റ്റീജ് പരിപാടികൾക്കുപോലും 100 ആളെ സംഘടിപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ കുറേനാളുകളായി ഡി.സി.സി നേതൃത്വം സംഘടനാ പരിപാടികൾ സംഘടിപ്പിക്കുന്നത് എത്ര പരിഹാസ്യമായിട്ടാണെന്ന് ഇവിടെ വാർത്ത റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോട് ചോദിച്ചാലറിയാം. നാടകട്രൂപ്പ് സെറ്റ് ഇടുന്നതുപോലെ ഏത് പരിപാടിക്കും ഒരേ ആളുകളായ ഏതാനും പേരെ കൊണ്ടിരുത്തി പടം എടുപ്പിച്ച് വാർത്ത കൊടുക്കുന്നതുമാത്രമാണ് സംഘടനാപ്രവർത്തനം എന്നു വന്നാൽ പാർട്ടിയെങ്ങനെ ശക്തിയാർജ്ജിക്കും. 'തിരുവനന്തപുരത്തെ ജനകീയ വിഷയങ്ങളിൽ ഡിസിസി കൂടുതൽ ശക്തമായി ഇടപെടണം. ചെയ്തു എന്ന് കാണിക്കാൻ വേണ്ടി പ്രോഗ്രാമുകൾ തയ്യാറാക്കുന്ന സമീപനം മാറണം. ജനങ്ങൾ കൂടുതൽ അപ്പ്റ്റുഡേറ്റാണ്. അവർ രാഷ്ട്രീയ കാപട്യം കൈയ്യോടെ പിടിക്കും. ഞാൻ ഉൾപ്പടെ തിരുവനന്തപുരത്ത് പ്രവർത്തനശൈലിയിൽ ഒരു സമൂല മാറ്റം കൊണ്ടുവരണം. തിരുവനന്തപുരം പിടിക്കാതെ കേരളം കിട്ടില്ല
? ജില്ലയിലെ പരിപാടികളിൽ നിന്ന് ബോധപൂർവ്വം താങ്കളെ ഒഴിച്ചുനിർത്തുന്നുണ്ടോ.
എനിക്ക് ഇത്തരം പരിഹാസ്യമായ കേവല പ്രകടനങ്ങളിലൊന്നും താൽപ്പര്യമില്ല. അരുവിക്കര നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും, അവിടെ നിന്ന് ഓരോ ആവശ്യങ്ങളുമായി സമീപിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലുമൊക്കെ ശ്രദ്ധ ചെലുത്തുക എന്നതാണെന്റെ ഇപ്പോഴത്തെ പൊതുപ്രവർത്തനം. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനം നിശ്ചലമാണെന്നതാണ് വസ്തുത. താഴെത്തട്ടിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ ഇനിയും വൈകിയാൽ അപകടകരമാണെന്നുള്ളത് കെ.പി.സി.സി നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.
? വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മാനേജിംഗ് ഡയറക്ടറായ താങ്കളുടെ ഭാര്യ ദിവ്യ എസ് അയ്യർ പദ്ധതി യാഥാർത്ഥ്യമാക്കിയതിന് മുഖ്യമന്ത്രിയെ പുകഴ്ത്തിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് പരാമർശിച്ചില്ലെന്നും വിമർശനം ഉയർന്നിരുന്നു.
കുറച്ച് ആളുകൾ എന്നെ ടാർജറ്റ് ചെയ്യുവാൻ പല കാര്യങ്ങളിലും എന്റെ ഭാര്യയുടെ പേര് കൂടി വലിച്ചിഴച്ച് യഥാർത്ഥ വസ്തുതകളെ വളച്ചൊടിച്ച് വിവാദമാക്കുകയാണ്. എന്റെ ഭാര്യ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയാണ്. ഞങ്ങൾ രണ്ടുപേരും വ്യത്യസ്തമേഖലകളിൽ പ്രവർത്തിക്കുന്നവരും സ്വന്തവും സ്വതന്ത്രവുമായ ചിന്താഗതിയും കാഴ്ചപ്പാടും ഉള്ളവരുമാണ്. അവരവരുടെ തീരുമാനങ്ങളിലോ പ്രവർത്തനങ്ങളിലോ ഞങ്ങൾ പരസ്പരം കൈകടത്താറില്ല. വിഴിഞ്ഞത്തെ പരിപാടിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനും പോർട്ട് സെക്രട്ടറി ശ്രീനിവാസ് ഐ.എ.എസ് സ്വാഗതപ്രസംഗകനുമായിരുന്നു. വേദിയിൽ സംസാരിക്കുന്നവരെ ക്ഷണിക്കുക എന്നതുമാത്രമായിരുന്നു എം.ഡി. ചെയ്തത്. അവിടെ ക്ഷണിക്കുന്നവരുടെ പേര് മാത്രമല്ലേ പറയാൻ പറ്റൂ. ഒരാളെ ക്ഷണിക്കുമ്പോൾ ഒന്നോ രണ്ടോ വാചകം വിശേഷം പറയുക എന്നത് കേവലം ഔചിത്യമാണല്ലോ.
ശ്രീ. കെ. രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം ഇൻസ്റ്റഗ്രാമിൽ ദിവ്യ രണ്ട് മൂന്ന് ഫോട്ടോപോസ്റ്റ് ചെയ്തിരുന്നു. മന്ത്രിയായിരിക്കെ പത്തനംതിട്ട കളക്ടറുടെ വസതിയിൽ മന്ത്രി കെ. രാധാകൃഷ്ണൻ എത്തിയപ്പോൾ ദിവ്യ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന ഒരു ഫോട്ടോ വൈറലായി. സാംസ്‌ക്കാരിക കേരളം അതിനെ വളരെ പോസിറ്റീവായി ചർച്ച ചെയ്തപ്പോഴും തിരുവനന്തപുരത്തെ കോൺഗ്രസുകാരിൽ ചിലർ അതിനെ നെഗറ്റീവായി കണ്ടെങ്കിൽ അവരെക്കുറിച്ച് സഹതപിക്കാനല്ലേ കഴിയൂ.
രാഷ്ട്രീയമായി വിയോജിപ്പുള്ളവരോട് മിണ്ടിക്കൂടാ, അവരെ കണ്ടാൽ പരുഷമായി പെരുമാറണം എന്നുപറയുന്നതിനോട് ഒന്നും യോജിക്കാനാവില്ല. ഓരോരുത്തരും അവരവരുടെ സംസ്‌ക്കാരമനുസരിച്ചല്ലേ പെരുമാറൂ. എല്ലാ നിലയിലും അധഃപതിച്ച, അരാജകത്വം ബാധിച്ച ഒരു ഭരണമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിനെ ചാനൽ ചർച്ചകളിലടക്കം കിട്ടുന്ന എല്ലാ വേദികളിലും നടത്തിവരുന്ന നിശിതവിമർശനം ഇനിയും തുടരും.