05:34pm 29 July 2026
NEWS
പൊലീസിൽ ഇനി രണ്ട് സംഘടനകൾ മാത്രം; ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി, ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി
28/07/2026  11:05 AM IST
ന്യൂസ് ബ്യൂറോ
പൊലീസിൽ ഇനി രണ്ട് സംഘടനകൾ മാത്രം; ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി, ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കി

തിരുവനന്തപുരം: കേരള പൊലീസിൽ ഇനി രണ്ടുസംഘടനകൾ മാത്രം—പൊലീസ് അസോസിയേഷനും പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷനും. നിലവിലുണ്ടായിരുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇല്ലാതായി. സംഘടനകളുടെ നിയമാവലിയിൽ ഭേദഗതി വരുത്തി ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി മിൻഹാജ് അലം ഉത്തരവിറക്കി.
അംഗത്വത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന പൊലീസുദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിലാണിതെന്ന് ഉത്തരവിലുണ്ട്. നിലവിൽ ഇടതുപക്ഷ അനുഭാവികളാണ് സംഘടനകളുടെ തലപ്പത്തുള്ളത്. പുതിയ തിരഞ്ഞെടുപ്പ് നടത്തുന്നതോടെ സംഘടനകളുടെ നിയന്ത്രണം കോൺഗ്രസ് അനുകൂല ഉദ്യോഗസ്ഥർ പിടിക്കുമെന്നാണ് വിലയിരുത്തൽ.

 പുതിയ അംഗത്വ ഘടന
പൊലീസ് അസോസിയേഷൻ:

 സിവിൽ പൊലീസ് ഓഫീസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, ഗ്രേഡ് എ.എസ്.ഐ, അസി.സബ് ഇൻസ്പെക്ടർ, ഗ്രേഡ് സബ്ഇൻസ്പെക്ടർ റാങ്കിലുള്ളവർക്കാണ് അംഗത്വം നൽകുക.

സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ:

 സബ് ഇൻസ്പെക്ടർ മുതൽ നോൺ ഐ.പി.എസ് എസ്.പിമാർ വരെയുള്ളവരാവും ഇതിലുണ്ടാവുക.
(ഇല്ലാതായ ഓഫീസേഴ്സ് അസോസിയേഷനിൽ ഗ്രേഡ് എ.എസ്.ഐ മുതൽ സി.ഐ വരെയുള്ളവരായിരുന്നു അംഗങ്ങൾ.)

 ആസ്തികളുടെ വിഭജനം
ഇല്ലാതായ ഓഫീസേഴ്സ് അസോസിയേഷന്റെ ബാങ്ക് അക്കൗണ്ടുകൾ, ആസ്തികൾ, രേഖകൾ, നിക്ഷേപങ്ങൾ, ബാദ്ധ്യതകൾ എന്നിവ:
60%  പൊലീസ് അസോസിയേഷനിലേക്ക്
40%  സീനിയർ ഓഫീസേഴ്സ് അസോസിയേഷനിലേക്ക്

ഏകോപനത്തിന് അഡ്‌ഹോക്ക് കമ്മിറ്റികൾ
അസോസിയേഷനുകളുടെ അംഗത്വവും പുന:സംഘടനയും ഏകോപിപ്പിക്കാൻ പൊലീസ് മേധാവി അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്.
യൂണിറ്റ്, ജില്ലാ, സംസ്ഥാനതല തിരഞ്ഞെടുപ്പുകൾ സെപ്തംബർ 30-നകം പൂർത്തിയാക്കണം.
പുതിയ കമ്മിറ്റികളുടെ കാലാവധി രണ്ടു വർഷമായിരിക്കും.
ഏഴ് ഉദ്യോഗസ്ഥർക്ക് ഒരുപ്രതിനിധിയെന്ന കണക്കിലായിരിക്കണം സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. പൊലീസ് അസോസിയേഷനിൽ നിലവിലെ മാനദണ്ഡം തുടരാം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊലീസ് മേധാവി, ജില്ലാ പൊലീസ് മേധാവി തലത്തിൽ പരിഹരിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img