
അബുദാബി: ഗൾഫ് മേഖലയിലുണ്ടാകുന്ന സംഘർഷങ്ങളുടെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ പ്രതിഫലിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജീദ് അൽ അൻസാരി. അബുദാബിയിൽ നടന്ന മൂന്നാമത് 'ഹിലി ഫോറം 2026'-ന്റെ പ്രധാന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സങ്കീർണ്ണമാകുന്ന ഗൾഫ് സുരക്ഷാ സംവിധാനം' എന്ന വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.
മേഖലയിലെ നിലവിലെ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ലെന്നും ഊർജ്ജരംഗം, വാണിജ്യം, സമുദ്ര ഗതാഗതം, ആഗോള വിതരണ ശൃംഖല എന്നിവയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭീഷണികളെക്കുറിച്ചുള്ള ധാരണകൾ കൃത്യമായ കൂട്ടായ പ്രവർത്തനങ്ങളാക്കി മാറ്റേണ്ടതുണ്ട്. സ്വന്തം സുരക്ഷയും ഭാവിയും നിർണ്ണയിക്കുന്നതിൽ മേഖലയിലെ രാജ്യങ്ങൾ തന്നെ പ്രധാന പങ്കാളികളാകണം.ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതും നാവിക ഗതാഗതം തടസ്സപ്പെടുത്തുന്നതും കേവലം സാമ്പത്തിക വെല്ലുവിളി മാത്രമല്ല, അന്താരാഷ്ട്ര സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമാണ്. പ്രധാന ജലപാതകളെ സമ്മർദ്ദ തന്ത്രങ്ങളാക്കി മാറ്റുന്നത് അപകടകരമാണ്.കഴിഞ്ഞ കുറച്ചു മാസങ്ങളായി മേഖലയിലുണ്ടായ സംഭവവികാസങ്ങളെ ഒരു പുതിയ സാധാരണ അവസ്ഥയായി (new normal) അംഗീകരിക്കുന്നത് വലിയ ഭീഷണിയാണ്. അന്താരാഷ്ട്രതലത്തിൽ മറുപടിയില്ലാത്ത നിയമലംഘനങ്ങൾ ആവർത്തിക്കപ്പെടുന്നത് ലോക സുരക്ഷയെ തകർക്കും.നിലവിലെ സുരക്ഷാ സംവിധാനങ്ങളുടെ ബലഹീനത പ്രതിസന്ധികൾ തുറന്നുകാട്ടിയിട്ടുണ്ട്. നയതന്ത്രം ശക്തമാക്കിയും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിച്ചും കൂടുതൽ സുസ്ഥിരമായ കൂട്ടായ്മ രൂപീകരിക്കേണ്ടതുണ്ട്.
ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നയതന്ത്ര സംഭാഷണങ്ങൾക്ക് പങ്കാളികളുടെ രാഷ്ട്രീയ ഇച്ഛാശക്തി അത്യാവശ്യമാണെന്നും നിലവിലെ വെല്ലുവിളികൾ നേരിടാൻ പ്രാദേശിക-അന്തർദേശീയ തലത്തിലുള്ള കൂട്ടായ ഉത്തരവാദിത്തം ആവശ്യമാണെന്നും ഡോ. മജീദ് അൽ അൻസാരി കൂട്ടിച്ചേർത്തു.










