02:59am 15 May 2025
NEWS
കേരളത്തിലെ ഭരണസിരാകേന്ദ്രം ജാതിമേധാവിത്വത്തിന്റെ തമ്പുരാൻ കോട്ട; ആർ. ശങ്കർക്കുശേഷം എന്തുകൊണ്ട് കോൺഗ്രസിൽ നിന്നും ഒരു ഈഴവൻ മുഖ്യമന്ത്രിയായില്ല
18/02/2025  07:47 AM IST
പി. ജയചന്ദ്രൻ
കേരളത്തിലെ ഭരണസിരാകേന്ദ്രം ജാതിമേധാവിത്വത്തിന്റെ തമ്പുരാൻ കോട്ട; ആർ. ശങ്കർക്കുശേഷം എന്തുകൊണ്ട് കോൺഗ്രസിൽ നിന്നും ഒരു ഈഴവൻ മുഖ്യമന്ത്രിയായില്ല

സ്വാമി സച്ചിദാനന്ദയുമായി ശിവഗിരി മഠത്തിൽ വച്ചു നടത്തിയ കൂടിക്കാഴ്ച.

? ഈ വർഷത്തെ ശിവഗിരി തീർത്ഥാടന സമ്മേളനവേദിയിൽ വച്ച്, ക്ഷേത്രങ്ങളിൽ ഷർട്ട് ധരിച്ച് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് സ്വാമി നടത്തിയ ഒരഭിപ്രായ പ്രകടനം വലിയ വിവാദം ക്ഷണിച്ചുവരുത്തുകയുണ്ടായല്ലോ. ഇപ്പോൾ ഇങ്ങനെയൊരു അഭിപ്രായം പറയുവാനുണ്ടായ കാരണമെന്താണ്.

ശ്രീനാരായണ ഗുരുദേവന്റെ സന്ദേശപ്രചരണത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ് ശിവഗിരിമഠം. ഗുരുവിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും, അത് ജനങ്ങൾക്കിടയിൽ വലിയ മാറ്റത്തിന് വിധേയമാക്കുകയും ചെയ്യുക എന്നുള്ളത് ഗുരുവിന്റെ ശിഷ്യപരമ്പരയുടെ കർത്തവ്യത്തിൽപ്പെടുന്ന കാര്യമാണ്. ശിവഗിരി തീർത്ഥാടനം എന്നത് ലക്ഷക്കണക്കിന് ശ്രീനാരായണ ഭക്തർ പങ്കെടുക്കുന്ന വലിയൊരു സംഭവമാണ്. അതിൽവച്ച് ഒരാശയം അവതരിപ്പിക്കുമ്പോൾ അത് ജനങ്ങളിൽ ഏറെ സ്വാധീനം ചെലുത്തും. അതുകൊണ്ടുതന്നെയാണ്, മതപരമായ രീതിയിൽ നമ്മുടെ രാജ്യത്ത് ഉണ്ടാകേണ്ട കാര്യമായ ഒരു പരിഷ്‌ക്കാരത്തെ സംബന്ധിച്ച്, 92-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ സമ്മേളനം നടക്കുന്ന അവസരത്തിൽ അദ്ധ്യക്ഷപ്രസംഗത്തിനിടെ ഇങ്ങനൊരഭിപ്രായം സൂചിപ്പിച്ചത്.

ഉദ്ഘാടകനായ ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തു. കാലഘട്ടത്തിന് അനുസൃതമായി ഉണ്ടാകേണ്ട ഒരു പരിഷ്‌കൃതിയെക്കുറിച്ചാണ് സ്വാമി പറഞ്ഞതെന്നും, ഉടുപ്പഴിച്ച് ക്ഷേത്രങ്ങളിൽ പ്രവേശിക്കുക എന്നുള്ള ആചാരത്തിൽ മാറ്റം ഉണ്ടാകണമെന്നും, ഉടുപ്പിട്ടുകൊണ്ട് ക്ഷേത്രങ്ങളിൽ പ്രവേശിക്കുവാനുള്ള, കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള വ്യവസ്ഥയുണ്ടാകണമെന്നും മുഖ്യമന്ത്രി അവിടെ പറഞ്ഞു. മുഖ്യമന്ത്രിക്കുശേഷം പ്രസംഗിച്ച ബഹുമാനപ്പെട്ട ദേവസ്വം  മന്ത്രി വാസവനും എന്റെ അഭിപ്രായത്തെ ഉൾക്കൊണ്ടുകൊണ്ടാണ് പ്രസംഗിച്ചത്.

? എന്നാൽ അതിനെ മറ്റ് മതങ്ങളുടെ ആചാരങ്ങളുമായി കൂട്ടിക്കെട്ടാനാണല്ലോ പല ഭാഗത്തുനിന്നും ശ്രമമുണ്ടായത്. മുസ്ലീം- ക്രൈസ്തവ മതങ്ങളിലെ അനാചാരങ്ങൾക്കെതിരെ എന്തുകൊണ്ട് ഇത്തരത്തിൽ അഭിപ്രായം പറയുന്നില്ല എന്നാണ് അവരൊക്കെയും ചോദിച്ചത്.

ശിവഗിരിമഠത്തിന്റെ പ്രധാനപ്പെട്ട പ്രവർത്തനമേഖല ക്രിസ്തുമതത്തെയോ ഇസ്ലാം മതത്തെയോ അധികരിച്ചല്ല. ഭാരതീയ സംസ്‌കൃതിയിൽ അടിയുറച്ചുനിന്നുകൊണ്ടുള്ള ഒരു പ്രവർത്തനശൈലിയിലാണ് ക്ഷേത്രങ്ങളും ആശ്രമങ്ങളും മഠങ്ങളുമെല്ലാം വരുന്നത്. ഇതിൽ ഗുരുദേവൻ സ്ഥാപിച്ചത് ക്ഷേത്രങ്ങളാണ്. ശ്രീനാരായണ ഭക്തർ കൂടുതൽ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതും ക്ഷേത്രങ്ങളുമായിട്ടാണ്. അതുകൊണ്ടാണ് ക്ഷേത്രങ്ങളിൽ കാര്യമായ പരിഷ്‌ക്കരണം വേണമെന്ന് ഞാൻ സൂചിപ്പിച്ചത്. ഇസ്ലാംമതത്തിലും ക്രിസ്തുമതത്തിലും വരുത്തേണ്ട പരിവർത്തനങ്ങളെക്കുറിച്ച് അതാത് മതങ്ങളുടെ ആചാര്യന്മാർ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ശിവഗിരിമഠം ശ്രീനാരായണമഠമാണ്. ശ്രീനാരായണന്റെ ദർശനങ്ങൾ ഉൾക്കൊണ്ടുതന്നെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. എന്റടുത്തുവരുന്ന ക്രൈസ്തവ- ഇസ്ലാം സമുദായങ്ങളിലെ നേതാക്കന്മാരോടും പ്രവർത്തകരോടും ഒക്കെ ആ മതങ്ങളിലുണ്ടാകേണ്ടുന്ന പരിവർത്തനങ്ങളെക്കുറിച്ച് ഞാൻ പറയാറുണ്ട്. പരസ്യമായിട്ടല്ലെന്നേയുള്ളൂ. കാരണം പരസ്യമായി സംസാരിച്ചുകഴിഞ്ഞാൽ അത് ആ മതത്തിലുള്ള ആളുകൾക്ക് കൂടുതൽ ഹിതകരമാകണമെന്നില്ല. നമ്മൾ മറ്റ് മതങ്ങളിലേക്ക് കടന്നുകയറി അതിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് ഒരിക്കലും ശരിയല്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

ഞങ്ങൾ പ്രതിനിധാനം ചെയ്യുന്ന ശ്രീനാരായണ പ്രസ്ഥാനം, ഗുരുദേവൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ, ശ്രീനാരായണ വിശ്വാസികൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന ക്ഷേത്രങ്ങൾ.. എന്നിവിടങ്ങളിൽ നിലവിലുള്ള പരിഷ്‌ക്കരിക്കേണ്ടതായ ആചാരങ്ങൾ പരഷ്‌ക്കരിക്കുക എന്നുള്ളതാണ് ആദ്യലക്ഷ്യം. അതുകഴിഞ്ഞ് വേണമല്ലോ മറ്റുള്ളിടത്തെ പരിഷ്‌ക്കാരത്തെക്കുറിച്ച് പറയുവാൻ.

? സ്വാമിയുടെ ആ അഭിപ്രായത്തിനെതിരെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രംഗത്തുവന്നിരുന്നല്ലോ.

അദ്ദേഹം ചങ്ങനാശ്ശേരിയിൽ നടന്ന യോഗത്തിൽ വച്ച് 'അതുപറയാൻ ഇയാളാരാണ്' എന്ന രൂപത്തിൽ ചോദിച്ചു എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. ഒരു സന്യാസിയെ കയറി 'ഇയാൾ' എന്ന് വിളിക്കണമെങ്കിൽ അയാളുടെ സംസ്‌കാരം ഏതു തരത്തിലുള്ളതാണെന്ന്, അതിൽനിന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. ഞാൻ സന്യാസധർമ്മത്തിന് വിരുദ്ധമായ യാതൊന്നും പറയുക, എൻ.എസ്.എസിനെയോ സുകുമാരൻ നായരെയോ വിമർശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. കേരളത്തിൽ ഉണ്ടാകേണ്ട ഒരു പരിഷ്‌കൃതിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. അതിൽ സുകുമാരൻ നായർക്ക് അഭിപ്രായം പറയാം. അത് സഭ്യമായ ഭാഷയിലാണെങ്കിൽ ജനങ്ങൾ കുറേക്കൂടി ഉൾക്കൊള്ളും.

? ഹിന്ദുമതത്തിൽ ഒഴിവാക്കപ്പെടേണ്ട, ഇതിലും വലിയ എത്രയോ അനാചാരങ്ങളുണ്ട്. അതിനൊന്നും എതിരെ പറയാതെ ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കുന്ന കാര്യം മാത്രം പറയുവാൻ എന്താണ് കാരണം.

ഉണ്ടാകേണ്ട പരിവർത്തനങ്ങളെക്കുറിച്ചൊക്കെ കാലാകാലങ്ങളിൽ ഞാൻ അഭിപ്രായം പറയാറുണ്ട്. കേരളത്തിലെ ഭരണസിരാകേന്ദ്രം തമ്പുരാൻ കോട്ടകളായി മാറിക്കൊണ്ടിരിക്കുന്നു എന്ന് മുൻപ് ഞാൻ പറഞ്ഞിട്ടുണ്ട്. അതായത് ജാതിമേധാവിത്വം ഇപ്പോഴും പുലർത്തിക്കൊണ്ടിരിക്കുന്നു. ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങൾക്ക് മുഖ്യധാരയിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത രൂപത്തിൽ സംഘടിതമായി അവർ അകറ്റി നിർത്തപ്പെടുന്നു എന്നത് കേവലമായ ഒരു വാസ്തവമാണ്. ഈ തമ്പുരാൻ കോട്ടയ്ക്ക് കാര്യമായ വിള്ളലുകളൊന്നും ഉണ്ടായിട്ടില്ല എന്നത് മറ്റൊരു വലിയ സത്യം.

കേരളത്തിലെ ചീഫ് സെക്രട്ടറിമാരെ എടുത്താൽ പുലയ സമുദായത്തിൽ നിന്നോ, ധീവര സമുദായത്തിൽ നിന്നോ, വിശ്വകർമ്മ സമുദായത്തിൽ നിന്നോ ഒക്കെ എത്ര പേരുണ്ടായി. ഈഴവസമുദായത്തിൽ നിന്നുതന്നെ ഏതോ ഒരാൾ കുറച്ചുനാൾ ഇരുന്നു എന്നതൊഴിച്ചാൽ ചീഫ് സെക്രട്ടറിമാർ ആരും ഉണ്ടായിട്ടില്ല.

അതുപോലെ ആർ. ശങ്കർക്കുശേഷം കോൺഗ്രസിൽ നിന്നും ഒരു ഈഴവ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. വയലാർ രവി, വക്കം പുരുഷോത്തമൻ, സി.വി. പത്മരാജൻ, വി.എം. സുധീരൻ തുടങ്ങി എത്രയോ സമർത്ഥർ ഉണ്ടായിരുന്നു. പക്ഷേ ഒരാൾക്കും മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് കടന്നുവരാൻ സാധിക്കാത്ത വിധം പഴുതുകളൊക്കെയും അടച്ച് ചില പ്രത്യേക സമുദായങ്ങളേ ആകാവൂ എന്നുള്ള നിർബന്ധബുദ്ധിയാണ് പുലർത്തിപ്പോരുന്നത്.

ഈ ദുരവസ്ഥയ്‌ക്കെതിരെ ഞാൻ ശക്തമായി പറഞ്ഞിട്ടുണ്ട്. ജാതി, അയിത്തം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ. ഇതിനൊക്കെ എതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ഉറച്ച എതിരഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈശ്വരപ്രീതിക്കുവേണ്ടി മനുഷ്യനെതന്നെ ബലിയർപ്പിക്കുന്ന അവസ്ഥ, ഒറ്റപ്പെട്ടാണെങ്കിലും ഉണ്ടായപ്പോൾ ആദ്യം ഉയർന്നശബ്ദം എന്റേതുകൂടിയായിരുന്നു. ഈശ്വരവിശ്വാസവും ഈശ്വരാരാധനയും സാത്വികമായിരിക്കണം എന്നാണ് ഗുരുദേവൻ അരുൾ ചെയ്തത്. അതുവേണം നമ്മൾ പിൻതുടരാൻ.

ദൈവത്തെക്കുറിച്ച് ദൈവശതകത്തിൽ പത്തുശ്ലോകങ്ങളിലായി ഗുരു പറഞ്ഞിട്ടുണ്ട്. ആ ദൈവം എവിടെങ്കിലും ഒളിച്ചിരുന്ന് ശിക്ഷ-രക്ഷ നടത്താൻ വരുന്ന ദൈവമല്ല. ഈ കാണപ്പെടുന്ന ദൃശ്യപ്രപഞ്ചമായോ, മനുഷ്യ-പശു-പക്ഷി-മൃഗാദികളായോ, സർവ്വമായും പ്രകാശിക്കുന്ന ഒരു സത്യസ്വരൂപത്തെയാണ് ഗുരു ദൈവമായി പറയുന്നത്.

ദൈവമെ കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ

..................................

നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ! സൃഷ്ടിക്കുള്ള സാമഗ്രിയായതും

നീയല്ലോ മായയും മായാവിയും മായാവിനോദനും

നീയല്ലോ മായയെ നീക്കി സായൂജ്യം നൽകുമാര്യനും.

ഒക്കെയാണ് ഗുരു കാട്ടിത്തരുന്ന ദൈവങ്ങൾ. ആ ദൈവത്തെയാണ് വാസ്തവത്തിൽ നമ്മൾ പിന്തുടരേണ്ടത്. ആ ദൈവത്തെ കണ്ടെത്തുവാൻ സാധാരണ മനുഷ്യർക്ക് സാധിക്കാതെ വരുമ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ശിവനെയോ, ഗണപതിയെയോ, മുരുകനെയോ ഒക്കെ മൂർത്തിയായിക്കണ്ട് നമ്മൾ സമാരാധന ചെയ്യുന്നത്. അത് സാത്വികമായിരിക്കണം. അല്ലാതെ കോഴിയെ വെട്ടുകയോ, കള്ളും ചാരായവും നിവേദിക്കുന്ന രൂപത്തിലുള്ള പൂജാദി കർമ്മങ്ങൾ ആകാനോ പാടില്ല. അതിൽനിന്നൊക്കെ മനുഷ്യനെ മോചിപ്പിച്ചാണ് സാത്വികമായ ആരാധനയിലേക്ക് ഗുരുദേവൻ ജനസമൂഹത്തെ നയിച്ചത്.

? സനാതന ധർമ്മത്തെ അധികരിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയും വിവാദമായല്ലോ. മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ അതേവേദിയിൽ വച്ചുതന്നെ വെള്ളാപ്പള്ളിയും, പുറത്തുവച്ച് മുരളീധരനും തള്ളിപ്പറയുകയായിരുന്നല്ലോ.

ഇന്ന് അറിയപ്പെടുന്ന സനാതന ധർമ്മവ്യവസ്ഥകളെക്കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇന്ന് സനാതനധർമ്മം വാസ്തവത്തിൽ വളരെ തെറ്റിദ്ധാരണയ്ക്ക് വിധേയമായിട്ടാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ശുദ്ധസനാതന ധർമ്മം ജാതിമത ഭേദചിന്തകൾക്കൊക്കെ അതീതമായ ഭാരതത്തിന്റെ അടിസ്ഥാനപരമായ സംസ്‌ക്കാരമാണ്. ആ അടിസ്ഥാന സംസ്‌ക്കാരത്തിന് എല്ലാറ്റിനേയും ഉൾക്കൊള്ളുവാനും, അത് വിശ്വപ്രേമമായി നിലനിർത്തുവാനുമുള്ള ശക്തിയുണ്ട്. അതാണ് ശുദ്ധഭാരതീയത. ആ ശുദ്ധഭാരതീയത സനാതന ധർമ്മമാണ്. അത് ഭാരതത്തിൽ നിലനിന്നതുകൊണ്ടാണ് ഹിന്ദുമതത്തേയും, ക്രിസ്തുമതത്തേയും, ഇസ്ലാം മതത്തേയും, ബുദ്ധമതത്തേയും, ജൈനമതത്തേയും, സിക്കുമതത്തേയുമെല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിച്ചത്. അതാണ് സനാതന ധർമ്മത്തിന്റെ ശക്തി.

പക്ഷേ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ അതിൽ മാലിന്യങ്ങൾ വന്നുകയറി. സനാതനധർമ്മം മറയപ്പെട്ടു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ തുടങ്ങിയ ചാതുർവർണ്ണ്യവ്യവസ്ഥയും, അതിനോടുചേർന്ന് അതിലോമവും പ്രതിലോമവും ആയിരിക്കുന്ന വ്യവസ്ഥകളും അതിനനുസരിച്ച് ജാതിഭേദങ്ങളുമുണ്ടായി.  ജാതിഭേദങ്ങളുടെ ഭാഗമായ തജ്ജന്യമായ അനാചാരങ്ങളും, ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും വർദ്ധിച്ചു. അങ്ങനെ സനാതന ധർമ്മം മലീമസമായി. ആ സനാതന ധർമ്മമാണ് ഇന്ന് പ്രചരിച്ചുപോരുന്നത്. ആ സനാതന ധർമ്മത്തെ തള്ളിക്കളയാനാണ് അംബേദ്ക്കറും, ഇ.വി. രാമസ്വാമി നായ്ക്കറുമൊക്കെ ശ്രമിച്ചത്. വിവേകാനന്ദ സ്വാമിയും, ഗുരുദേവനും, ദയാനന്ദ സരസ്വതിയുമൊക്കെ ചെയ്തത്, സനാതന ധർമ്മത്തിൽ വന്നുകയറിയ മാലിന്യങ്ങളെ ഇല്ലായ്മ ചെയ്യാനാണ്. അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ഒക്കെ ദൂരീകരിച്ച് ശുദ്ധീകരിക്കുവാനാണ് ഈ ഗുരുക്കന്മാരൊക്കെയും ശ്രമിച്ചത്. ഗുരുദേവൻ ഒരു പടികൂടി മുന്നോട്ടുപോയി. ഗുരുദേവൻ ചാതുർവർണ്യത്തെത്തന്നെ പൂർണ്ണമായും നിഷേധിച്ചു. സനാതന ധർമ്മമായി തെറ്റിദ്ധരിച്ച് അറിയപ്പെടുന്ന ചാതുർവർണ്യ വ്യവസ്ഥിതിയാണ്, ഇന്നത്തെ നമ്മുടെ സാമൂഹ്യ സാംസ്‌ക്കാരിക നായകന്മാരെ സംബന്ധിച്ചിടത്തോളം വിമർശനവിധേയമായിട്ടുള്ള വിഷയം.

പിന്നെ മുഖ്യമന്ത്രി ഈ നാടിനെ നയിക്കുന്നയാളാണ്. ശിവഗിരിയിലെ വേദിയിൽ വച്ച് ഒരു നല്ല അവസരം വന്നപ്പോൾ അദ്ദേഹം അഭിപ്രായപ്രകടനം നടത്തി. നിലനിന്നിരുന്ന ജാതിവ്യവസ്ഥകളോടും മാമൂലുകളോടുമുള്ള ഒരു വെല്ലുവിളിയാണത്. അങ്ങനെയാണ് ഞങ്ങളതിനെ വിലയിരുത്തുന്നത്.

? നിലവിലുള്ള ഏതെങ്കിലും അനാചാരങ്ങളെ മാറ്റുവാനോ, മറ്റെന്തെങ്കിലും അവകാശങ്ങൾ നേടിയെടുക്കാനോ വേണ്ടി സന്യാസിമാർ അധികാരസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തുന്നത് നല്ലൊരു രീതിയാണോ.

ശ്രീനാരായണ ഗുരുദേവൻ വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചയാളാണ്. എന്നാൽ സത്യാഗ്രഹം എന്ന ഒരു മാർഗ്ഗം ഗുരുവിന്റെ സമ്പ്രദായത്തിൽ ഉണ്ടായിരുന്നില്ല. സത്യാഗ്രഹത്തിനൊക്കെ അതീതമായ ഒരു രീതിയാണ് ഗുരുവിനുണ്ടായിരുന്നത്. പക്ഷേ ഗുരുവിന്റെ അനുയായികൾ അവിടെ സത്യാഗ്രഹം നടത്തുമ്പോൾ ഗുരു അവിടെ ചെന്നു. അവരെ ആശീർവദിച്ചു. അനുഗ്രഹിച്ചു. സത്യാഗ്രഹഫണ്ടിലേക്ക് അന്നത്തെ 1000 രൂപ സംഭാവനയും നൽകി. ഇന്ന് അത് ലക്ഷങ്ങൾ വരും. അങ്ങനൊരു മഹാഗുരുവിന്റെ അനുയായികളാണ് ഞങ്ങൾ. സമൂഹത്തിൽ നിലനിൽക്കുന്ന അനീതികൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിന് ആവശ്യമായിട്ടുള്ള കർമ്മപരിപാടികൾ ആവിഷ്‌ക്കരിക്കുക ഞങ്ങളുടെ ധർമ്മമാണ്. അതാണ് ഞങ്ങൾ ചെയ്തത്. സാധാരണ രാഷ്ട്രീയപ്പാർട്ടികൾ നടത്തുന്ന രീതിയിലുള്ള ഒരു മാർച്ചല്ല ഞങ്ങൾ നടത്തിയത്. ആചാര പരിഷ്‌ക്കരണ യാത്രയാണ്. പ്രാർത്ഥനാമന്ത്രം ജപിച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടുനീങ്ങിയത്. ആ പ്രാർത്ഥനാമന്ത്രം അവസാനിച്ചത് ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലാണ്. എന്നിട്ട് കേരളക്കരയിലുണ്ടാകേണ്ട സാമൂഹ്യപരിഷ്‌ക്കരണത്തിനുവേണ്ട ആവശ്യമായ തീരുമാനം ഗവൺമെന്റ് കൈക്കൊള്ളണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

? ഇതൊരു തുടർപ്രക്രിയയായിരിക്കുമോ.

ഞങ്ങളെ സംബന്ധിച്ചിടത്തോളം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലാതാക്കുന്നതിനുവേണ്ടിയുള്ള കർമ്മപദ്ധതികൾ മുൻപേതന്നെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നവരാണ്. അതിൽ പ്രഭാഷണങ്ങളുണ്ട്, സെമിനാറുകളുണ്ട്, സമ്മേളനങ്ങളുണ്ട്. ഇതെല്ലാം നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. അതിൽ ഇപ്പോൾ ഷർട്ടിടുന്ന പ്രശ്‌നം വന്നപ്പോൾ അതിനോട് ചേർന്ന മറ്റ് ചില കാര്യങ്ങൾകൂടി ഉൾക്കൊള്ളിച്ചുകൊണ്ട് ഗവൺമെന്റിന്റെ അടിയന്തിര ഇടപെടലുകൾ ഉണ്ടാകുന്നതിനുവേണ്ടി ഞങ്ങൾ ഇപ്രകാരം ഒരു പരിഷ്‌ക്കരണ യാത്ര സംഘടിപ്പിച്ചു എന്നുമാത്രം.

ഷർട്ടിട്ട് ക്ഷേത്രങ്ങളിൽ പ്രവേശനം നൽകുക, എന്നതാണ് ഞങ്ങൾ ലക്ഷ്യം വയ്ക്കുന്ന ഒരു കാര്യം. രണ്ടാമത്തെ കാര്യം, ദേവസ്വം ബോർഡിലെ ഉദ്യോഗങ്ങൾ സവർണ്ണസമുദായങ്ങളുടെ കുത്തകപോലെയാണ് അനുഭവപ്പെടുന്നത്. മറ്റ് സമുദായങ്ങളിൽപ്പെട്ടവർ വളരെ കുറച്ചുമാത്രമേയുള്ളൂ. ധീവരനും വിശ്വകർമ്മജനും, പുലയനും, പറയനും, ഈഴവനും എല്ലാവരും ദേവസ്വം ബോർഡിൽ ഓരോരോ ഉദ്യോഗങ്ങളിൽ എത്തിച്ചേരേണ്ടവരാണ്. ബോർഡിലെ ഉദ്യോഗങ്ങൾ കയ്യടക്കിവച്ചിരിക്കുന്ന സവർണ്ണവിഭാഗങ്ങൾക്ക് ശമ്പളം കൊടുക്കുന്നതിൽ ഒരു വിഹിതം ഇവിടത്തെ സാധാരണക്കാരിൽ നിന്നും പിരിച്ചെടുക്കുന്ന വിഹിതം കൂടി ഉൾപ്പെട്ടതല്ലെ. ക്ഷേത്രങ്ങളിൽ കൂടുതൽ സംഭാവന ചെയ്യുന്നതും പൂജ നടത്തുന്നതും ഭൂരിപക്ഷം വരുന്ന അധഃസ്ഥിത പിന്നോക്ക ജനവിഭാഗങ്ങളാണ്. അപ്പോൾ ആ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ഔദ്യോഗിക ജോലികൾ എല്ലാവർക്കുമായി തുല്യമായി വീതം വയ്‌ക്കേണ്ടതല്ലെ.

മൂന്നാമത്തെ കാര്യം, ശ്രീനാരായണ ഗുരുദേവൻ എഴുതിയ കൃതികൾ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ആലാപനം ചെയ്യുവാനുള്ള അവസരം ഉണ്ടാകണം എന്നുള്ളതാണ്. ഇപ്പോൾ ചൊല്ലുന്ന ഗീതങ്ങൾ വ്യാസനോ, വസിഷ്ഠനോ, വാൽമീകിയോ, ശങ്കരാചാര്യരോ, എഴുത്തച്ഛനോ, പൂന്താനമോ ഒക്കെ രചിച്ചവയാണ്. ഗുരുദേവൻ ഇവരെയാരെക്കാളും ഒട്ടും താഴെയല്ല. ഗുരുദേവന്റെ കൃതികൾ എടുത്തുവായിച്ചാൽ ശങ്കരാചാര്യരുടേയും വാൽമീകിയുടേയുമൊക്കെ തലത്തിൽ, ചിലപ്പോൾ അതിനേയും അതിജീവിച്ചുനിൽക്കുന്നവയാണെന്നും കാണാം. എല്ലാ ദേവീദേവന്മാരെക്കുറിച്ചും ഗുരുദേവൻ മനോഹരങ്ങളായ കീർത്തനങ്ങൾ എഴുതിയിട്ടുണ്ട്. അവ ഒന്നുപോലും ദേവസ്വം ക്ഷേത്രങ്ങളിൽ വായിക്കുവാനനുവദിക്കുന്നില്ല. ഗുരു എഴുതിയ ദൈവശതകത്തെ ദൈവോപനിഷത്ത് എന്നാണ് പ്രൊഫ. ബാലകൃഷ്ണൻ നായർ വിശേഷിപ്പിച്ചത്. നൂറ്റിപ്പത്ത് ഭാഷകളിലേക്ക് ദൈവശതകം വിവർത്തനം ചെയ്തിട്ടുണ്ട്. പക്ഷേ ആ ദൈവശതകം പ്രാർത്ഥനയ്ക്കുപോലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിലക്കാണ്. ഏതോ ക്ഷേത്രത്തിൽ കുറച്ചു സ്ത്രീകൾ ദൈവശതകം ആലാപനം ചെയ്തപ്പോൾ അതവിടെ വലിയ പ്രശ്‌നം ഉണ്ടാക്കിയതായി കഴിഞ്ഞ ഇടയ്ക്ക് പത്രങ്ങളിൽ വാർത്ത വന്നിരുന്നു.

അതിന് മാറ്റം ഉണ്ടാകണം. ശങ്കരാചാര്യരുടേയും വ്യാസന്റേയും വസിഷ്ഠന്റേയും കൃതികൾ എന്നപോലെ ഗുരുദേവകൃതികളും അംഗീകരിക്കാനും ഉൾക്കൊള്ളാനും, ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പ്രാർത്ഥനയ്ക്കുവേണ്ടി ഉപയോഗിക്കുവാനും അവസരമുണ്ടാകണം.

? ഇതൊക്കെത്തന്നെയല്ലേ എസ്.എൻ.ഡി.പി യോഗവും പറയുന്നത്. എന്നിട്ടും യോഗവും ശിവഗിരിമഠവും തമ്മിൽ പൂർണ്ണയോജിപ്പിന്റെ മേഖല തുറക്കാത്തതെന്തുകൊണ്ടാണ്.

ഇങ്ങനുള്ള കാര്യങ്ങളിലൊക്കെ യോജിപ്പുണ്ടല്ലോ. എവിടെയാണ് വിയോജിപ്പ്. എസ്.എൻ.ഡി.പി യോഗം ഇങ്ങനുള്ള നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഞങ്ങൾ പൂർണ്ണ പിന്തുണ നൽകാറുണ്ട്. അതുപോലെ തിരിച്ചും കിട്ടുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം.

ഉദാഹരണത്തിന് കോട്ടയത്ത് കുമാരമംഗലം ക്ഷേത്രം. എസ്.എൻ.ഡി.പി യോഗമാണ് ആ ക്ഷേത്രത്തിന്റെ കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത്. അവിടെ ഉടുപ്പിട്ടുകൊണ്ട് കയറുവാനുള്ള തീരുമാനം അടുത്തകാലത്ത് എടുക്കുകയുണ്ടായി. ചെറായിയിലും ഉടുപ്പിട്ട് പ്രവേശനം അനുവദിച്ചിരിക്കുന്നു. അങ്ങനെ പല എസ്.എൻ.ഡി.പി ശാഖകളുടേയും ക്ഷേത്രങ്ങളിൽ ഉടുപ്പിട്ടുകയറാം എന്ന് ഇപ്പോൾ തീരുമാനമായിട്ടുണ്ട്.

? ശിവഗിരിമഠത്തെ ഗുരു അരുളിന് വിപരീതമായ ദിശയിലേക്കാണ് ഇന്ന് നയിക്കുന്നത് എന്ന ആക്ഷേപം നിലവിലുണ്ടല്ലോ.

ശിവഗിരിമഠത്തെ ഏറ്റവും സത്യസന്ധവും സുതാര്യവുമായ മാർഗ്ഗത്തിലൂടെയാണ് ഞങ്ങൾ നയിച്ചുകൊണ്ടിരിക്കുന്നത്. ശിവഗിരി മഠത്തേയും ഞങ്ങളേയും അറിയാവുന്ന സർവ്വ ആളുകളും, ഗുരുധർമ്മത്തിനനുസൃതമായിട്ടാണ് ശിവഗിരി മഠം മുന്നോട്ടുപോകുന്നതെന്ന് വിശ്വസിക്കുന്നുണ്ട്. ഈയിടെ ഒരു ചാനലിന്റെ ആളുകൾ എന്നോട് ചോദിച്ചു, ശിവഗിരി മഠം ഒരു ഹിന്ദുമഠം അല്ലേ എന്ന്. ഞാനവർക്ക് നൽകിയ ഉത്തരം, ശിവഗിരിമഠം ഒരു ശ്രീനാരായണ മഠമാണ് എന്നാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും തത്വങ്ങളും പ്രചരിപ്പിക്കുക, അതിനായി നിലകൊള്ളുക എന്നതാണ് ഞങ്ങളുടെ ധർമ്മം.

ഞാൻ ശിവഗിരിയിൽ വന്നിട്ട് 50 വർഷമായി. ഇതിനിടെ 50-60 പുസ്തകങ്ങൾ ഞാനെഴുതിയിട്ടുണ്ട്. ഞാൻ ചെയ്ത കർമ്മപരിപാടി എന്തെന്നറിയുവാൻ ഞാനെഴുതിയ പുസ്തകങ്ങൾ വായിച്ചാൽ മതി. ഈ പുസ്തകങ്ങളിൽ നിന്ന് ഞാൻ എങ്ങനെയാണ് ഗുരുവിനേയും, ഗുരുവിന്റെ തത്വസംഹിതകളേയുമൊക്കെ പ്രതിനിധീകരിച്ചത് എന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഗുരുവിന്റെ ദർശനങ്ങളിൽ യാതൊരുവിധ വെള്ളം ചേർക്കലിനും ഞാനനുവദിക്കില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
INTERVIEW
img img