
ന്യൂഡൽഹി:പുതിയതായി നിയമപഠനം പൂർത്തിയാക്കി കോടികളുടെ സ്വപ്നങ്ങളുമായി വക്കീൽ കുപ്പായയണിഞ്ഞ് ഇറങ്ങുന്ന യുവ അഭിഭാഷകർക്ക് ശക്തമായൊരു മുന്നറിയിപ്പും ഉപദേശവുമായി സുപ്രീം കോടതി എത്തിയിരിക്കുകയാണ് പുസ്തകങ്ങളിൽ നിന്ന് ലഭിക്കുന്ന അക്കാദമിക അറിവുകൾക്കപ്പുറം, കോടതിമുറിയിലെ മര്യാദകളും വാദമുഖങ്ങളിലെ സൂക്ഷ്മതകളും അനുഭവസമ്പന്നരായ സീനിയർ അഭിഭാഷകരുടെ കീഴിൽ പരിശീലിച്ചു മാത്രമേ നേടാനാകൂ എന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി. നഗരരത്ന ഓർമ്മിപ്പിക്കുന്നു.
പൂജ എന്റർടൈൻമെന്റും ടിപ്സ് ഇൻഡസ്ട്രീസും തമ്മിലുള്ള ഒരു കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ ഉണ്ടായത്. വാദത്തിനിടയിൽ കക്ഷികളുടെ അഭിഭാഷകർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായപ്പോൾ, കോടതി കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയും ജഡ്ജിമാർ നൽകിയ മുന്നറിയിപ്പുകളും നിയമരംഗത്തെ പുതിയ തലമുറയ്ക്ക് വലിയൊരു പാഠമാണ്.
എന്തും വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമല്ല കോടതി: കോടതിയിൽ എന്തൊക്കെ സംസാരിക്കണം, ഏതൊക്കെ വിഷയങ്ങളിൽ മിണ്ടാതിരിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ തിരിച്ചറിവ് വക്കീലൻമാർക്ക് ഉണ്ടാകണം.
ഇന്ന് എതിർപക്ഷത്ത് വാദിക്കുന്ന അഭിഭാഷകൻ നാളെ മറ്റൊരു കേസിൽ സഹപ്രവർത്തകനായി വന്നേക്കാം. അതിനാൽ വ്യക്തിപരമായ ആകർഷണങ്ങൾക്കപ്പുറം പരസ്പര ബഹിമാനവും സംയമനവും എപ്പോഴും പാലിക്കണം.
കോടതിയിലെ സമയം പാഴാക്കലല്ല .തങ്ങളുടെ കേസ് കഴിഞ്ഞയുടൻ കോടതി വിട്ടിറങ്ങിപ്പോകാതെ, മറ്റ് കേസുകളുടെ വാദങ്ങളും ജഡ്ജിമാരുടെ ചോദ്യങ്ങളും ശ്രദ്ധിക്കുന്നത് യുവ വക്കീലൻമാരുടെ വലിയൊരു പാഠ്യപദ്ധതിയാണ്. ഇത് ഭാവിയിൽ കൃത്യമായ മറുപടികൾ നൽകാൻ സഹായിക്കും.
ജഡ്ജിമാരെ പോലെ തന്നെ കോടതിയിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളോടും രജിസ്ട്രി ജീവനക്കാരോടും മാന്യമായി പെരുമാറേണ്ടത് പ്രൊഫഷണൽ ജീവിതത്തിന്റെ അടിസ്ഥാനമാണ്.
പഴയകാലങ്ങളിൽ തന്റെ തുടക്ക കാലത്ത് കോടതി മുറിയിൽ മണിക്കൂറുകളോളം ഇരുന്ന് മുതിർന്നവരുടെ വാദങ്ങൾ ഒപ്പിയെടുത്ത തന്റെ അനുഭവങ്ങളും ജസ്റ്റിസ് നഗരരത്ന പങ്കുവെച്ചു. സ്വന്തമായി ഓഫീസ് തുറന്ന് പെട്ടെന്ന് വളരാൻ ശ്രമിക്കുന്നതിനേക്കാൾ, പ്രഗത്ഭരായ സീനിയർമാരുടെ കീഴിൽ നിന്ന് തൊഴിലിന്റെ പാരമ്പര്യങ്ങളും ധാർമ്മികതയും ആർജിച്ചെടുക്കാനാണ് യുവതലമുറ ശ്രദ്ധിക്കേണ്ടത്. ഒപ്പം, പുതിയ തലമുറയെ വാർത്തെടുക്കേണ്ടത് മുതിർന്ന അഭിഭാഷകരുടെ കൂടി ഉത്തരവാദിത്തമാണെന്നും കോടതി ഓർമ്മിപ്പിക്കുന്നു.










