12:51am 18 January 2026
NEWS
മലയാള സിനിമയുടെ നവമുഖവുമായി സിഗ്നേച്ചർ ഫിലിം സിനിമ മെറ്റമോർഫോസിസ്
12/12/2025  06:53 PM IST
നാസർ
മലയാള സിനിമയുടെ നവമുഖവുമായി സിഗ്നേച്ചർ ഫിലിം സിനിമ മെറ്റമോർഫോസിസ്

തിരുവനന്തപുരം: തീവ്രമായ ഭാവനയുടെയും സത്യത്തിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്ന സിനിമയുടെ പരിവർത്തന ശേഷിയെക്കുറിച്ചുള്ള പ്രതിഫലനമാണ്  'സിനിമ മെറ്റമോർഫോസിസ്'. 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിമായ സിനിമ മെറ്റമോർഫോസിസ് കാഴ്ചയുടെ വിസ്മയം തീർക്കുകയാണ്. ഐഎഫ്എഫ്കെയ്ക്ക് വേണ്ടി സ്റ്റുഡിയോ ഈക്‌സോറസ്  നൈസർഗ്ഗികമായ ഒരു ഉപമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് ഉണർന്ന് പ്രകാശത്തിലേക്ക് ആകർഷിക്കപ്പെട്ട് തിളക്കമുള്ള ഒരു തുമ്പിയായി മാറുന്ന കുഴിയാനയുടെ ജീവിതചക്രവുമായി സിനിമയുടെ പരിവർത്തനത്തെ ഇവിടെ സമാന്തരപ്പെടുത്തുന്നു. ഐഎഫ്എഫ് കെയുടെ പ്രതീകാത്മകമായ പാവ രൂപത്തിലൂടെയാണ് പ്രകാശം ഇവിടെ അവതരിപ്പിക്കുന്നത്. നിഴലിൽ നിന്ന് പ്രകാശത്തിലേക്കുള്ള ഈ ചലനം സിനിമയുടെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്, അത് തടവറയിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കും നിശ്ചലതയിൽ നിന്ന് ചലനത്തിലേക്കുമുള്ള ഗതിമാറ്റമാണ്.
മൂന്ന് പതിറ്റാണ്ടുകളായി, ഐഎഫ്എഫ്കെ മാർഗ്ഗദർശിയാകുന്ന വെളിച്ചമാണ്, അത് മനസ്സിനെ രൂപപ്പെടുത്തുകയും കഥകൾക്ക് ചിറക് നൽകാൻ സഹായിക്കുകയും ചെയ്യുന്നു. 44 സെക്കൻ്റ് ദൈർഘ്യമുള്ള സിഗ്നേച്ചർ ഫിലിമിൻ്റെ ആശയവും സംവിധാനവും റെബേക്ക രചന പോളാണ് നിർവഹിച്ചിരിക്കുന്നത്. സുരേഷ് ഏരിയറ്റ് ക്രിയേറ്റീവ് ഡയറക്ഷൻ നടത്തിയ ചിത്രത്തിൻ്റെ നിർമ്മാണം നീലിമ ഏരിയറ്റ്. നന്ദു കർത്തയാണ് സംഗീതം ഒരുക്കിയത്. ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ ഡോ. റസൂൽ പൂക്കുട്ടിയും വിജയ്കുമാറും ചേർന്നാണ് ചിത്രത്തിൻ്റെ സൗണ്ട് ഡിസൈൻ ചെയ്തത്. അതിഥി കൃഷ്ണദാസ്, നീലേഷ് റാം എസ്, രാജിബ് മണ്ഡൽ, റെബേക്ക രചന പോൾ, നിർവാൺ ഗാംഗോലി, സോഹം സാമന്ത്, സാക്ഷി കംത്, ഹർഷ് ഭാട്ടി, തൻവി പലത്തിങ്കൽ, ക്രാതിക സുങ്കർ എന്നിവർ ആനിമേഷൻ, ക്ലീൻ-അപ്പ്, കളറിംഗ് എന്നിവ നിർവഹിച്ചു. ഇരുളിൽ നിന്ന് പ്രകാശത്തിലേക്കും, നിശബ്ദതയിൽ നിന്ന് കലാപരമായ ഉണർവിലേക്കുമുള്ള സിനിമയുടെ യാത്രയെ ദൃശ്യവൽക്കരിക്കുന്ന 'സിനിമ മെറ്റമോർഫോസിസ്', 30-ാമത് ഐഎഫ്എഫ്കെക്ക് കൂടുതൽ തിളക്കം നൽകുമെന്നുറപ്പാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img