06:21am 03 September 2026
NEWS
മുംതാസിന്റെ ഓർമ്മയിൽ ഷാജഹാൻ നെഞ്ചോട് ചേർത്ത 'ജേഡ് ഏലസ്സ്' ഇനി ദോഹ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ
02/09/2026  03:09 PM IST
nila
മുംതാസിന്റെ ഓർമ്മയിൽ ഷാജഹാൻ നെഞ്ചോട് ചേർത്ത ജേഡ് ഏലസ്സ് ഇനി ദോഹ ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൽ

ദോഹ: പ്രണയവും വിരഹവും അതിരുകളില്ലാത്ത ഓർമ്മകളായി മാറുന്ന ചരിത്ര താളുകളിൽ നിന്ന്ഷാജഹാൻ ചക്രവർത്തിയുടെ അപൂർവ്വമായ  രാജകീയ നിധി ദോഹയിൽ എത്തുമ്പോൾ അത് കേവലം ഒരു ചരിത്രശേഷിപ്പല്ല; കാലത്തെ അതിജീവിച്ച അനശ്വര പ്രണയത്തിന്റെ സാക്ഷ്യപത്രമാണ്. മുംതാസ് മഹലിന്റെ വേർപാടിൽ നീറിയ മനസ്സുമായി ഷാജഹാൻ ഹൃദയത്തോട് ചേർത്തുവെച്ച വെൺമയാർന്ന 'ജേഡ് രത്ന ഏലസ്സ്' (Amulet)  ദോഹ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിൽ സന്ദർശകർക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മനോഹര ദൃശ്യാനുഭവമാകുന്നു.
​താജ്‌മഹലെന്ന മനോഹര കാവ്യത്തിന് സമാനമായി, ഷാജഹാൻ - മുംതാസ് പ്രണയകഥയുടെ അധികമാരും അറിയാത്ത ഓർമ്മച്ചെപ്പാണ് ഈ അപൂർവ്വ ഏലസ്സ്. പ്രിയപത്നിയുടെ വേർപാടിന് ശേഷം എ.ഡി 1631-1632 കാലഘട്ടത്തിലാണ് ചക്രവർത്തി ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. വെള്ളനിറത്തിലുള്ള അപൂർവ്വ ജേഡ് രത്നക്കല്ലിൽ തീർത്ത, 3.8 സെന്റീമീറ്റർ ഉയരവും 5.3 സെന്റീമീറ്റർ വ്യാസവുമുള്ള ഈ പതക്കത്തിന്റെ ഇരുവശങ്ങളിലും വിശുദ്ധ ഖുർആനിലെ 'ആയത്തുൽ കുർസി' വചനങ്ങൾ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്.
​മുഗൾ പാരമ്പര്യത്തിൽ ഹൃദയത്തോട് ചേർത്ത് അണിയുന്ന ഇത്തരം ജേഡ് ഏലസ്സുകൾ 'ഹൽദിലി' എന്നാണ് അറിയപ്പെടുന്നത്. പ്രിയതമയുടെ വേർപാടിലുണ്ടായ കടുത്ത മനോവിഷമവും വേദനയും മറികടക്കാനും, മനസ്സമാധാനത്തിനുമായി ഷാജഹാൻ ഇത് സ്ഥിരമായി ധരിച്ചിരുന്നുവെന്ന് ചരിത്രകാരന്മാർ വിലയിരുത്തുന്നു. രാജകീയ മുദ്രകളും രണ്ട് തീയതികളും കൊത്തിവെച്ചിട്ടുള്ള ഈ പതക്കം ലോഹച്ചെയിനുകളിൽ മുത്തുകൾ കോർത്ത നിലയിലാണ് സംരക്ഷിച്ചിരിക്കുന്നത്.
​സെസിൽ ബാരിങ്ങിന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്ന ഈ അപൂർവ്വ ചരിത്രസമ്പത്ത്, 2001 ഒക്ടോബറിൽ ലണ്ടനിൽ നടന്ന സോത്ത്ബീസ് ലേലത്തിലൂടെയാണ് ഖത്തർ മ്യൂസിയംസ് സ്വന്തമാക്കുന്നത്. ഇസ്ലാമിക കലയുടെയും മുഗൾപ്രണയകാവ്യത്തിന്റെയും അമൂല്യതകാണാൻ 
 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആസ്വാദകരാണ് ദോഹയിലെത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img