
കൊല്ലം: കടലിൽ കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ കൂടുതൽ ഊർജിതമാക്കാൻ നാവികസേനയ്ക്ക് സഹായവുമായി മാതാ അമൃതാനന്ദമയി മഠം. രക്ഷാപ്രവർത്തനത്തിനായി കൊല്ലം അമൃതപുരി എൻജിനീയറിങ് കോളേജ് ഗ്രൗണ്ടിൽ ഒറ്റരാത്രികൊണ്ട് ഹെലിപാഡ് നിർമിച്ച് നാവികസേനയ്ക്ക് കൈമാറി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെയും ജില്ലാ കളക്ടറുടെയും പ്രത്യേക അഭ്യർഥനയെ തുടർന്ന് മാതാ അമൃതാനന്ദമയിയുടെ നിർദേശപ്രകാരമാണ് അടിയന്തരമായി ഹെലിപാഡ് നിർമാണം ആരംഭിച്ചത്. ശനിയാഴ്ച രാത്രി നിർദേശം ലഭിച്ചതിന് പിന്നാലെ അമൃതാനന്ദമയി മഠത്തിലെയും അമൃത സർവകലാശാലയിലെയും ജീവനക്കാരും സന്നദ്ധപ്രവർത്തകരും രാത്രി മുഴുവൻ വിശ്രമമില്ലാതെ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ആവശ്യമായ നിർമാണ സാമഗ്രികൾ പ്രാദേശിക കരാറുകാരിൽനിന്ന് അടിയന്തരമായി ശേഖരിച്ചു. ഇൻ്റർലോക്കുകൾ ഉൾപ്പെടെയുള്ള സാമഗ്രികൾ എത്തിക്കുന്നതിനായി ആശ്രമത്തിന്റെ വാഹനങ്ങളും രാത്രി മുഴുവൻ സർവീസ് നടത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഞായറാഴ്ച രാവിലെ പത്തുമണിയോടെ ഹെലിപാഡിന്റെ നിർമാണം പൂർത്തിയാക്കി നാവികസേനയ്ക്ക് കൈമാറുകയായിരുന്നു.
നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയ്ക്കായുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതിയ ഹെലിപാഡ് സൗകര്യം ഉപയോഗപ്പെടുത്തി നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താനാകുമെന്നാണ് പ്രതീക്ഷ.










