ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് രാജകുടുംബാംഗം റിസാ പഹ്ലവി

ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ജനാധിപത്യ ഇറാൻ ശ്രമിക്കുമെന്ന് നാടുകടത്തപ്പെട്ട ഇറാൻ രാജകുടുംബാംഗം റിസാ പഹ്ലവി വ്യക്തമാക്കി. ആഗോളതലത്തിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ കൂടുതൽ ആഴത്തിലുള്ള രാജ്യാന്തര സഹകരണം അനിവാര്യമാണെന്നും, അതിൽ ഇന്ത്യക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരേ മൂല്യങ്ങൾ പങ്കുവയ്ക്കുകയും വിവിധ മേഖലകളിൽ സഹകരിക്കാൻ തയ്യാറാകുകയും ചെയ്യുന്ന എല്ലാ രാജ്യങ്ങളുമായും ഏറ്റവും മികച്ച ബന്ധം സ്ഥാപിക്കാൻ ജനാധിപത്യ ഇറാൻ പ്രതിജ്ഞാബദ്ധമാണെന്ന് പഹ്ലവി വ്യക്തമാക്കി.
‘‘ആധുനിക ചരിത്രത്തിൽ ഇറാനും ഇന്ത്യയും തമ്മിൽ നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇറാൻ സന്ദർശിച്ച സമയത്ത് ഞാൻ വളരെ ചെറുപ്പമായിരുന്നു. ആ ബന്ധം വളരെക്കാലം പഴക്കമുള്ളതാണ്. ഇരു രാജ്യങ്ങൾക്കും അവരുടെ ചരിത്രങ്ങളിൽ അഭിമാനിക്കാം. ഇന്ത്യയുടേത് സമ്പന്നമായ ഒരു സംസ്കാരമാണ്. രാഷ്ട്രങ്ങൾ എന്ന നിലയിൽ നമുക്ക് നമ്മുടെ പൈതൃകത്തെക്കുറിച്ച് വളരെയധികം അഭിമാനിക്കാൻ കഴിയും. ഇത് വളരെ നല്ല ബന്ധത്തിനും സഹകരണത്തിനും സ്വാഭാവികമായ ഒരു പാതയായിരിക്കാം. സാങ്കേതികവിദ്യയുടെയും വൈദഗ്ധ്യത്തിന്റെയും കാര്യത്തിൽ ഇന്ത്യ ഒരു മുൻനിര രാജ്യമാണ്’’ – റിസാ പഹ്ലവി പറഞ്ഞു.











