
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ് രാജകുമാരനുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുനേതാക്കളും വിലയിരുത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് സംഘർഷങ്ങൾ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
പ്രതിസന്ധികൾക്ക് സമാധാനപരമായ മാർഗങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും പരിഹാരം കാണാൻ എല്ലാ കക്ഷികളും മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഭാവിയിൽ സംഘർഷങ്ങൾ ആവർത്തിക്കാതിരിക്കാൻ ശാശ്വതമായ കരാറിലെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചർച്ചയിൽ വ്യക്തമാക്കി.










