
കോഴിക്കോട്: കോഴിക്കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ കൊയിലാണ്ടി പൊലീസ് സാഹസികമായി പിടികൂടി. തഞ്ചാവൂർ ജില്ലയിലെ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്ത് നിന്നാണ് പ്രതിയായ ബാലാജിയെ അറസ്റ്റ് ചെയ്തത്. കുറുവ സംഘത്തിനൊപ്പമായിരുന്നു ഇയാൾ കഴിഞ്ഞിരുന്നത്.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുറുവ സംഘാംഗം മുരുകേശന്റെ മകനാണ് ബാലാജി. കോഴിക്കോട് ബന്ധുവിന്റെ വീട്ടിൽ താമസിച്ചിരുന്ന സമയത്താണ് ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതെന്നും, തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസമായി ഇയാൾ തഞ്ചാവൂരിലെ കുറുവ സംഘം താമസിക്കുന്ന പ്രദേശങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തിരുട്ട് ഗ്രാമത്തിനടുത്തുള്ള അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യുന്നതിനിടെ ശക്തമായ ചെറുത്തുനിൽപ്പ് ഉണ്ടായെങ്കിലും, അയ്യാംപേട്ട ലോക്കൽ പൊലീസിന്റെ സഹായത്തോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തമിഴ്നാട്ടിൽ മോഷണം, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകളിൽ ബാലാജി പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ തുടർനടപടികൾക്കായി കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് അന്വേഷണസംഘം അറിയിച്ചു.











