11:08am 01 September 2026
NEWS
രാഷ്ട്രീയ പ്രതിബദ്ധതയുള്ള പ്രവർത്തകരുള്ള പാർട്ടിയാണ് സിപിഐ എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ
01/09/2026  08:05 AM IST
nila
രാഷ്ട്രീയ പ്രതിബദ്ധതയുള്ള പ്രവർത്തകരുള്ള പാർട്ടിയാണ് സിപിഐ എന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നതിലെ അനിശ്ചിതത്വത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. കേരളത്തിലെ കോൺഗ്രസ് പാർട്ടി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം വിമർശിച്ചു. അധ്യക്ഷ സ്ഥാനത്ത് തുടരാൻ നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് താൽപര്യമില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

സണ്ണി ജോസഫ് അധ്യക്ഷ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചുകഴിഞ്ഞതായാണ് തനിക്ക് ലഭിച്ച വിവരം. കെപിസിസിക്ക് അടിയുറച്ച നേതൃത്വമാണ് ആവശ്യമെന്നും ജില്ലകളിലും ശക്തമായ നേതൃത്വം ഉണ്ടാകണമെന്നും ഉണ്ണിത്താൻ പറഞ്ഞു.

പാർട്ടിക്കുവേണ്ടി തെരുവിൽ കിടന്ന് പ്രവർത്തിക്കുകയും ത്യാഗം സഹിക്കുകയും ചെയ്തവരെ കോർപ്പറേഷനുകളിലും ബോർഡുകളിലും ഉൾപ്പെടെ അർഹമായ സ്ഥാനങ്ങളിൽ പരിഗണിക്കണം. എന്നാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പോലും ഇപ്പോൾ പാർട്ടിക്ക് നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, വ്യക്തിഗത ഐക്യമുന്നണികൾ വിപുലീകരിക്കുന്നതിനെക്കുറിച്ചും കോൺഗ്രസ് ആലോചിക്കണമെന്ന് ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സിപിഐ ഉൾപ്പെടെയുള്ള കക്ഷികളെ കൂടി മുന്നണിയുടെ ഭാഗമാക്കണം. രാഷ്ട്രീയ പ്രതിബദ്ധതയുള്ള പ്രവർത്തകരുള്ള പാർട്ടിയാണ് സിപിഐ. അഴിമതിക്കും വർഗീയതയ്ക്കുമെതിരെ നിലപാടെടുക്കുന്നവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ദിവസം ചേരുന്ന പാർട്ടി യോഗത്തിൽ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കുമെന്നും ഉണ്ണിത്താൻ അറിയിച്ചു. കാര്യങ്ങൾ രഹസ്യമായി മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. കോൺഗ്രസിനകത്ത് ഒരു പിണറായി വിജയൻ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വിമർശിച്ചു.

കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് എന്തുകൊണ്ടാണ് വൈകുന്നതെന്ന് അറിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ താനാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒന്നും കിട്ടിയില്ലെങ്കിലും മരിക്കുന്നതുവരെ കോൺഗ്രസുകാരനായിരിക്കും’ എന്നും ഉണ്ണിത്താൻ പറഞ്ഞു. ജാതി സമവാക്യങ്ങൾ മാത്രം പരിഗണിച്ച് കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് അധാർമികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img