
പി വി എ നാസർ
ദോഹ:ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നതോടെ ഖത്തറിലെ പ്രവാസി മലയാളികളും പൊന്നോണത്തെ വരവേൽക്കാനുള്ള ആവേശകരമായ ഒരുക്കങ്ങളിലേക്ക് കടന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി പ്രവാസലോകത്ത് ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും തയ്യാറെടുത്തു കഴിഞ്ഞു.കർണാടകയിലെ ഗുണ്ടൽപേട്ട ഉൾപ്പെടെയുള്ള പൂപ്പാടങ്ങളിൽ നിന്നുള്ള ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല, സൂര്യകാന്തി എന്നീ പൂക്കൾ വിമാനം കയറി ദോഹയിലെ വിപണികളിലേക്ക് എത്തിത്തുടങ്ങി.റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള മുൻകൂട്ടി ബുക്കിംഗുകൾ ആരംഭിച്ചു. ഇലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യയ്ക്കായുള്ള പച്ചക്കറികളും മറ്റ് സാധനസാമഗ്രികളും സൂപ്പർമാർക്കറ്റുകളിൽ സജ്ജമാണ്.പ്രായഭേദമന്യേ ഓണക്കോടികൾ വാങ്ങാൻ പ്രവാസികൾ മാളുകളിലേക്കും വസ്ത്രവ്യാപാര കേന്ദ്രങ്ങളിലേക്കും
വരുന്ന
വരാന്ത്യ അവധികളിൽകുതിക്കും. ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളാണ് വസ്ത്രവ്യാപാരികളും മാളുകളിലെ ടെക്സ്റ്റയിൽവിഭാഗവും ഒരുക്കിയിരിക്കുന്നത്.
ഇതിനോടൊപ്പം മലയാളികളുടെ വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള സാംസ്കാരിക പരിപാടികളും മത്സരങ്ങളും
സെലിബ്രിറ്റികൾ നയിക്കുന്ന ലൈവ് സ്റ്റേജ് ഷോകളും
ഖത്തർ മലയാളികളുടെ ഓണാഘോഷത്തിനു ഹരം പകരും.










