
ദോഹ: നിയമപരമായി അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങൾ പണം ഈടാക്കി യാത്രക്കാരെ എത്തിക്കാൻ (ട്രാഫിക്കിംഗ് / ടാക്സിയായി) ഉപയോഗിക്കുന്നത് ഗുരുതര നിയമലംഘനമാണെന്നും ഇത്തരം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും ഖത്തർ ഗതാഗത ഡയറക്ടറേറ്റ് (General Directorate of Traffic) വ്യക്തമാക്കി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ പ്രൊഫഷൻസ് ആൻഡ് പെർമിറ്റ്സ് ലൈസൻസിംഗ് വിഭാഗം മേധാവി മേജർ സമീൽ ഖലീവി അൽ ഷമ്മരിയാണ് ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്.
വാഹനം രജിസ്റ്റർ ചെയ്ത ആവശ്യത്തിനല്ലാതെ നിയമവിരുദ്ധമായ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്.നടത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും (Impound), ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്യും.ലൈസൻസില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്നതിന് പിഴയും, വാണിജ്യാടിസ്ഥാനത്തിൽ ആസൂത്രിതമായി ഇത്തരം സേവനം നടത്തുന്നവർക്ക് അധിക ശിക്ഷാനടപടികളും നേരിടേണ്ടി വരും.സ്വകാര്യ വാഹനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുമെന്നും അവരുടെ അവകാശ സംരക്ഷണത്തിന് തടസ്സമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യക്തിഗത ആവശ്യങ്ങൾക്കുള്ള സ്വകാര്യ കാറുകൾ ലിമോസിൻ സർവീസുകൾ പോലെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് അധികൃതരുടെ ഈ കർശന നടപടി. രാജ്യത്തെ ഗതാഗത മേഖലയെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.










