
ദോഹ: സൗദി അറേബ്യയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതർ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലും പ്രാദേശിക സമഗ്രതയ്ക്ക് മേലുമുള്ള നഗ്നമായ ലംഘനമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയുമാണ് ഇത്തരം പ്രകോപനങ്ങളെന്ന് ഖത്തർ ചൂണ്ടിക്കാട്ടി.
സൗദി അറേബ്യക്ക് ഖത്തർ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. സൗദിയുടെ സുരക്ഷയും സ്ഥിരതയും പരമാധികാരവും കാത്തുസൂക്ഷിക്കുന്നതിനും, സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി ഭരണകൂടം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവർത്തിച്ചു വ്യക്തമാക്കി.











