
ദോഹ: സൗദി അറേബ്യയിലെ സിവിലിയൻ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് ഹൂതി വിഭാഗം നടത്തിയ ബാലസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഖത്തർ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിൽ അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത്ത്, അബഹ, തായിഫ് എന്നിവിടങ്ങളിലുണ്ടായ ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
സാധാരണക്കാരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരത്തിലുള്ള അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ പരസ്യമായ ലംഘനവുമാണിത്. ഇത്തരം ഉത്തരവാദിത്തമില്ലാത്ത നടപടികൾ ഹൂതികൾ ഉടനടി അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.
സൗദിയുടെ സുരക്ഷയും പരമാധികാരവും അതിർത്തികളുടെ അഖണ്ഡതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ ഭാഗമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.











