
ദോഹ: അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ വർദ്ധിച്ചുവരുന്ന നയതന്ത്ര പങ്കാളിത്തത്തെയും സ്വാധീനത്തെയും പ്രശംസിച്ച് പ്രമുഖ ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ്. വൻശക്തികൾക്ക് പോലും ആശയവിനിമയം നടത്താൻ പ്രയാസമുള്ള വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടത്താനും മധ്യസ്ഥത വഹിക്കാനുമുള്ള ഖത്തറിന്റെ ശേഷിയാണ് ഇതിന് പ്രധാന കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.
അന്താരാഷ്ട്ര കാര്യങ്ങളിലെ അസർബൈജാനി അക്കാദമിക് വിദഗ്ദ്ധനായ സോർ ഷെരീഫ് എഴുതിയ ലേഖനത്തിലാണ് ഖത്തറിന്റെ നയതന്ത്ര കരുത്തിനെ കുറിച്ച് വ്യക്തമാക്കുന്നത്. പരമ്പരാഗത ശേഷികൾക്കപ്പുറം ഖത്തറിന് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വാധീനം നൽകുന്ന ചില സവിശേഷ ഘടകങ്ങളുണ്ട്. വൻശക്തികൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത മേഖലകളിൽ പോലും നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കാൻ ഖത്തറിന് സാധിക്കുന്നു. ഇത് വെറുമൊരു നയതന്ത്ര ദൗത്യം എന്നതിലുപരി ഖത്തറിന്റെ സ്വാധീനശക്തിയായി മാറിയിരിക്കുകയാണ്.
യുദ്ധത്തിലോ തർക്കങ്ങളിലോ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ പരസ്പരം ആശയവിനിമയം പൂർണ്ണമായി അവസാനിപ്പിക്കുന്ന ഘട്ടങ്ങളിൽ ഖത്തറിന്റെ ഈ മധ്യസ്ഥ നിഷ്പക്ഷ പങ്ക് കൂടുതൽ നിർണ്ണായകമാകുന്നുവെന്ന് ലേഖനം അടിവരയിടുന്നു.
ചെറിയ ഇടത്തരം നയതന്ത്ര ശക്തിയായി ഒമാനെയും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും ശത്രുതയിലുള്ള രാജ്യങ്ങളുമായി പോലും തുറന്ന ആശയവിനിമയ ചാനലുകൾ നിലനിർത്താനുള്ള ശേഷിയും ഒമാന്റെ സവിശേഷതയാണ്. ഖത്തറും ഒമാനും വാഷിംഗ്ടണുമായി അടുത്ത സുരക്ഷാ ബന്ധം പുലർത്തുമ്പോഴും, അമേരിക്കയുടെ എതിരാളികളുമായി ചർച്ചകൾ നടത്താനും തങ്ങളുടേതായ തീരുമാനങ്ങൾ എടുക്കാനും ഇരുരാജ്യങ്ങൾക്കും സാധിക്കുന്നുണ്ട്.
വരുന്ന പുതിയ അന്താരാഷ്ട്ര വ്യവസ്ഥിതിയുടെ ഘടന പൂർണ്ണമായി നിർണ്ണയിക്കാൻ ഇത്തരം ചെറിയ രാജ്യങ്ങൾക്ക് കഴിയില്ലെങ്കിലും, ലോകത്തെ നയിക്കാൻ ആഗ്രഹിക്കുന്ന വൻശക്തികൾക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഖത്തറിനെയും ഒമാനെയും പോലുള്ള ചെറിയ ഇടത്തരം രാജ്യങ്ങളുടെ സഹായവും നയതന്ത്ര സൗകര്യങ്ങളും അനിവാര്യമായി വരുമെന്ന് ഫിനാൻഷ്യൽ ടൈംസ് നിരീക്ഷിക്കുന്നു.










