
ദോഹ: മേഖലയിലെ വികാസങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാൻ സൗദി അറേബ്യയിലെ ജിദ്ദയിൽ ചേരുന്ന ഗൾഫ് കൺസൾട്ടേറ്റീവ് ഉച്ചകോടി നിർണ്ണായകമാകുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വക്താവ് ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരി. ചൊവ്വാഴ്ച ദോഹയിൽ നടന്ന വാരന്താ വാർത്താസമ്മേളനത്തിൽസംസാരിക്കുകയായിരുന്നു അദ്ദേഹം.ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള നീക്കങ്ങൾ ആഗോള വ്യാപാര ശൃംഖലയെയും ഊർജ്ജ വിതരണത്തെയും ഗുരുതരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഊർജ്ജ-ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ വിവേകശൂന്യമായ സാഹസികതകൾ ലോകത്തിന് താങ്ങാനാവില്ല. ഹോർമുസ് കടലിടുക്കിനെ ഒരു സമ്മർദ്ദ തന്ത്രമായി ഉപയോഗിക്കാൻ ഖത്തർ ആഗ്രഹിക്കുന്നില്ല," അദ്ദേഹം വ്യക്തമാക്കി. കടലിടുക്ക് വഴിയുള്ള നാവിഗേഷൻ തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമെന്നും ഖത്തർ ഈ വിഷയത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഖത്തർ പ്രാദേശികവും അന്തർദ്ദേശീയവുമായ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കുകയാണ്. പാകിസ്ഥാൻ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളെ ഖത്തർ പിന്തുണയ്ക്കുന്നു. നയതന്ത്ര മേശയിലൂടെ മാത്രമേ നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്ന് ഖത്തർ വിശ്വസിക്കുന്നു.മേഖലയുടെ സ്ഥിരതയ്ക്കാണ് ഖത്തർ മുൻഗണന നൽകുന്നത്. എങ്കിലും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ ആവശ്യമായ സൈനിക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. വീണ്ടും ഒരു യുദ്ധത്തിലേക്കോ അനിശ്ചിതാവസ്ഥയിലേക്കോ കാര്യങ്ങൾ നീങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും സമാധാനപരമായ പരിഹാരമാണ് ഖത്തർ ലക്ഷ്യമിടുന്നതെന്നും ഡോ. അൽ അൻസാരി ആവർത്തിച്ചു.
ലെബനന് ഖത്തർ നൽകുന്ന സർവ്വവിധ പിന്തുണ തുടരുമെന്നും വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.










