
ദോഹ: ഖത്തറിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുതിയ ഉണർവേകാനും നിക്ഷേപ സൗഹൃദ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് വാടക നിയമത്തിൽ (2008-ലെ നിയമം നം. 4) നിർണായക ഭേദഗതികൾ വരുത്തി ഖത്തർ നഗരസഭാ മന്ത്രാലയം. പുതുതായി പ്രാബല്യത്തിൽ വരുന്ന 2026-ലെ 8-ാം നമ്പർ നിയമം സെപ്റ്റംബർ 3 മുതൽ നടപ്പിലാകും.
റിയൽ എസ്റ്റേറ്റ് മേഖലയുടെ സുസ്ഥിര വളർച്ച ഉറപ്പാക്കുന്നതിനും ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്നതിനുമാണ് നിയമത്തിൽ ഇളവുകളും മാറ്റങ്ങളും വരുത്തിയിട്ടുള്ളതെന്ന് നഗരസഭാ മന്ത്രാലയ അണ്ടർസെക്രട്ടറി എഞ്ചി. അലി ബിൻ മുഹമ്മദ് ബിൻ അലി അൽ അലി വ്യക്തമാക്കി.വാടക കരാറുകൾ റജിസ്റ്റർ ചെയ്യുന്നതിനുള്ള ഫീസ് കുത്തനെ കുറച്ചു. നേരത്തെ വാർഷിക വാടകയുടെ 0.5% (കുറഞ്ഞത് 250 റിയാൽ, പരമാവധി 2,500 റിയാൽ) ആയിരുന്നത് ഇനി മുതൽ 250 ഖത്തറി റിയാൽ എന്ന ഏകീകൃത ഫീസായി നിജപ്പെടുത്തി.സർക്കാർ സ്വത്തുക്കൾ ഉപയോഗിക്കുന്നവർക്ക് (Beneficiaries) മൂന്നാം കക്ഷികളുമായി ഒപ്പുവെക്കുന്ന വാടക കരാറുകൾ രണ്ട് മാസത്തിനകം സൗജന്യമായി റജിസ്റ്റർ ചെയ്യാം. ഇത് സർക്കാർ സേവനങ്ങൾക്കും മറ്റ് ഇടപാടുകൾക്കും ഉപയോഗിക്കാനാകും.
കരാർ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിയമപരമായി ക്രമപ്പെടുത്തുന്നതിനുള്ള സെറ്റിൽമെന്റ് ഫീസ് 5,000 റിയാലിൽ നിന്ന് 1,000 റിയാലായി കുറച്ചു.റെന്റൽ ഡിസ്പ്യൂട്ട് സെറ്റിൽമെന്റ് കമ്മിറ്റിയുടെ (RDC) അധികാരപരിധി വിപുലീകരിച്ചു. കോടതിയെ സമീപിക്കുന്നതിന് മുൻപ് ആർ.ഡി.സിക്ക് മുന്നിലെത്തുന്നത് നിർബന്ധമാക്കി. കമ്മിറ്റിയുടെ തീരുമാനങ്ങൾക്കെതിരായ അപ്പീലുകൾ അപ്പീൽ കോടതിയിൽ മാത്രം സമർപ്പിച്ചാൽ മതിയാകും.
നിയമം നടപ്പിലാകുന്നതിന് മുൻപുള്ള സാവകാശ കാലയളവ് (Grace Period) പ്രയോജനപ്പെടുത്തി എല്ലാ കരാറുകളും പുതിയ നിയമവ്യവസ്ഥയ്ക്ക് വിധേയമായി ക്രമപ്പെടുത്തണമെന്ന് മന്ത്രാലയം ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.










