
ദോഹ: പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമീരി ദിവാനിൽ ചേർന്ന ഖത്തർ മന്ത്രിസഭാ യോഗം വിലയേറിയ ലോഹങ്ങളും രത്നങ്ങളും സംബന്ധിച്ച പുതിയ കരട് നിയമത്തിന് അംഗീകാരം നൽകി. നിയമനിർമ്മാണത്തിനായി കരട് ശൂറ കൗൺസിലിന് കൈമാറും.
വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ ആൻഡ് മെട്രോളജിയുമായി സഹകരിച്ച് തയ്യാറാക്കിയ ഈ പുതിയ നിയമം 1978-ലെ നാലാം നമ്പർ നിയമത്തിന് പകരമായാണ് വരുന്നത്. അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി ഈ രംഗത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു.മരുന്ന് കമ്പനികളുടെ രജിസ്ട്രേഷൻ: മരുന്ന് കമ്പനികളും അവയുടെ ഉൽപ്പന്നങ്ങളും രജിസ്റ്റർ ചെയ്യുന്നതിനുള്ള സ്ഥിരം കമ്മിറ്റി പുനഃസംഘടിപ്പിച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രി പുറപ്പെടുവിച്ച തീരുമാനത്തിന് യോഗം അംഗീകാരം നൽകി.
മൂല്യങ്ങളും ധാർമ്മികതയും പ്രോത്സാഹിപ്പിക്കൽ: ഖത്തറി സമൂഹത്തിൽ നല്ല മൂല്യങ്ങളും ധാർമ്മികതയും ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ ചട്ടക്കൂടിന്റെ (2026 ആദ്യ പകുതിയിലെ) പുരോഗതി വിദ്യാഭ്യാസ മന്ത്രാലയം യോഗത്തിൽ അവതരിപ്പിച്ചു. 'ഖത്തർ നാഷണൽ വിഷൻ 2030' മുൻനിർത്തി ദേശീയ സ്വത്വം സംരക്ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്










