
കൊച്ചി: വിശ്വസംവാദകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ പ്രൊഫ. എം.പി. മന്മഥൻ സ്മാരക മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ വിഭാഗത്തിൽ ജനം ടിവി കൊച്ചി ചീഫ് റിപ്പോർട്ടർ ജിജീഷ് കരുണാകരനും, അച്ചടിമാധ്യമ വിഭാഗത്തിൽ കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് എം.എസ്. സജീവനും അവാർഡിന് അർഹരായി.
ദൃശ്യമാധ്യമ വിഭാഗത്തിൽ ജിജീഷ് കരുണാകരന് അവാർഡ് നേടിക്കൊടുത്തത്, പ്രതിസന്ധികളെ അതിജീവിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്ന ഒരു സ്ത്രീയെക്കുറിച്ചുള്ള റിപ്പോർട്ടാണ്. പ്രായം, വിദ്യാഭ്യാസം, സാമ്പത്തിക പരിമിതികൾ എന്നിവ മറികടന്ന് ചെറുകിട വ്യവസായങ്ങൾ നടത്തിയും കലകളിലൂടെയും മുന്നേറുന്ന ആ സ്ത്രീയുടെ ജീവിതപോരാട്ടത്തെക്കുറിച്ചുള്ള റിപ്പോർട്ട്, വനിതകൾക്ക് വലിയൊരു പ്രചോദനമാണ്.
കപ്പൽ നിർമ്മാണ മേഖലയടക്കമുള്ള സാമ്പത്തിക രംഗത്ത് കേരളം കൈവരിക്കുന്ന നേട്ടങ്ങളെക്കുറിച്ച് എം.എസ്. സജീവൻ തയ്യാറാക്കിയ
കപ്പൽ നിർമ്മാണത്തിൽ ആഗോളതാരമാകാൻ കൊച്ചിൻ ഷിപ്പ്‌യാർഡ്, ഡ്രഡ്‌ജിഗ് കുതിപ്പിൽ ആഗോളഭീമനാകാൻ ഇന്ത്യ, ജി.സി.സിയിൽ വിപ്‌ളവം സൃഷ്‌ടിക്കാൻ കേരളം എന്നീ റിപ്പോർട്ടുകളാണ് അവാർഡിനർഹമായത്.
മുതിർന്ന മാധ്യമപ്രവർത്തകരായ കെ.എൻ.ആർ. നമ്പൂതിരി, ജി.കെ. സുരേഷ് ബാബു, വി. റജികുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 15,000 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ മാസം 7-ന് വൈകുന്നേരം 5.30-ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടക്കുന്ന നാരദജയന്തി ആഘോഷത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.
ചടങ്ങിൽ പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് രാജൻ പൊതുവാളിനെ ആദരിക്കും. വിശ്വസംവാദകേന്ദ്രം അധ്യക്ഷൻ എം. രാജശേഖരപ്പണിക്കർ നാരദ ജയന്തി സന്ദേശം നൽകും. സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുന്ദരം എം.പി. മന്മഥൻ സ്മാരക പ്രഭാഷണം നടത്തും. "ആഗോള കമ്പോള ശക്തികളും മാധ്യമങ്ങളും" എന്ന വിഷയത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ഹരി എസ്. കർത്ത സംസാരിക്കും.
പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബിരുദവും കാക്കനാട് കേരള പ്രസ് അക്കാഡമിയിൽ നിന്ന് 1993ൽ പത്രപ്രവർത്തനത്തിൽ പി.ജി ഡിപ്‌ളോമയും നേടി. 1993ൽ ജന്മഭൂമിയിൽ പത്രപ്രവർത്തനം ആരംഭിച്ചു. 2000 മുതൽ കേരളകൗമുദിയിൽ. കേരളകൗമുദി ഇടുക്കി, കൊച്ചി ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.
സ്വദേശം കോട്ടയം ജില്ലയിലെ കളത്തുക്കടവ്. ആലുവ, കുഞ്ചാട്ടുരയിൽ താമസിക്കുന്നു. ഭാര്യ: ഷിജിമോൾ കെ.കെ (കൊച്ചി മെട്രോ). മകൾ: ഡോ. അപർണ എം.എസ്. (ഹൗസ് സർജൻ, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ്, കോതമംഗലം )
Photo Courtesy - Google









